റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പുതിയ പ്രഖ്യാപനത്തിന് അനുസൃതമായി, പ്രവാസി ഇന്ത്യക്കാർക്കുള്ള ഫോറിൻ കറൻസി നോൺ-റെസിഡൻ്റ് (ബാങ്ക്) [എഫ്‌സിഎൻആർ(ബി)] നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഡിബിഎസ് ബാങ്ക് ഇന്ത്യ പുതുക്കി. പുതുക്കിയ നിരക്കുകൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു.
മൂന്നു മുതൽ അഞ്ചു വർഷം വരെ കാലാവധിയുള്ള യുഎസ് ഡോളറിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി മുതൽ ബാങ്ക് പ്രതിവർഷം 5.6 ശതമാനം വരെ പലിശ നൽകും. നിക്ഷേപങ്ങള്‍ക്ക് ഒരു വർഷത്തെ ലോക്ക്-ഇൻ പിരീഡ് ഉണ്ടായിരിക്കും, ഈ കാലയളവിൽ പിൻവലിക്കലുകൾ അനുവദനീയമല്ല. വിദേശ കറൻസിയിൽ തന്നെ സമ്പാദ്യം നിലനിർത്തിക്കൊണ്ട് ആകർഷകമായ വരുമാനം നേടാനുള്ള അവസരമാണ് ഇത് പ്രവാസി ഇന്ത്യക്കാർക്ക് നൽകുന്നത്. നിക്ഷേപത്തുകയും പലിശയും നിശ്ചയിക്കപ്പെട്ട വിദേശ കറൻസിയിൽ തന്നെ തിരികെ ലഭിക്കുകയും, പൂർണമായി സ്വദേശത്തേക്ക് കൊണ്ടുപോകാൻ സാധിക്കുകയും ചെയ്യും.

എളുപ്പത്തിലുള്ള ഡിജിറ്റൽ ഓൺബോർഡിംഗ് സൗകര്യവും പ്രവാസികള്‍ക്ക് ബാങ്ക് ലഭ്യമാക്കുന്നുണ്ട്. എഫ്‌സിഎൻആർ(ബി) നിക്ഷേപങ്ങൾ ഉൾപ്പെടെ വിദേശത്ത് നിന്ന് തന്നെ അനായാസം അക്കൗണ്ടുകൾ തുറക്കാൻ ഇത് അവരെ പ്രാപ്‌തരാക്കും. അടുത്തിടെ നടന്ന യൂറോമണി പ്രൈവറ്റ് ബാങ്കിംഗ് അവാർഡ് 2026-ൽ ലോകത്തിലെ ഏറ്റവും മികച്ച പ്രൈവറ്റ് ബാങ്കായും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പ്രൈവറ്റ് ബാങ്കായും ഡിബിഎസ് അംഗീകരിക്കപ്പെട്ടിരുന്നു. ഗ്ലോബൽ ഫിനാൻസ് മാഗസിൻ തുടർച്ചയായി 17 വർഷം (2009-2025) ഏഷ്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്കായി ഡിബിഎസിനെ തെരഞ്ഞെടുത്തിട്ടുണ്ട്.













