കോഴിക്കോട്: രാഷ്ട്രപതിയെ കോണ്‍ഗ്രസ്സ് അവഹേളിച്ചു എന്നാരോപിച്ച് ബിജെപി ജില്ലാകമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടി ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനാപരമായി രാജ്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്ന വ്യക്തിയെ അവഹേളിച്ചതിലൂടെ കോൺഗ്രസ് രാജ്യത്തെ ഭരണഘടനയെയും ജനങ്ങളെയും തന്നെയാണ് അപമാനിച്ചിരിക്കുന്നതെന്നും അതിനാൽ കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്നും അഡ്വക്കേറ്റ് വി കെ സജീവൻ ആവശ്യപ്പെട്ടു.
60 വർഷക്കാലം രാജ്യം ഭരിച്ചിട്ടും പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കോൺഗ്രസിന് കഴിഞ്ഞില്ല. അതിന്റെ ഫലമായി കോൺഗ്രസിന് പിന്നോക്ക പിന്തുണ നഷ്ടപ്പെട്ടതിന്റെ ജാള്യതയിൽ നിന്നാണ് ഇത്തരം പ്രതികരണങ്ങൾ നടത്തുന്നത്.ഇപ്പോഴത്തെ കേന്ദ്രമന്ത്രിസഭയിൽ ഒബിസി വിഭാഗത്തില്‍ നിന്ന് 27പേരും,എസ് സി 12,എസ്ടി 8 ഇങ്ങനെ അറുപതിയൊന്നു ശതമാനം പിന്നാക്ക മന്ത്രിമാരും ആയാണ് ബിജെപി രാജ്യം ഭരിക്കുന്നത്. എഴുപത്തിനാല് എസ് സി എസ് ടി എംപിമാരും,നാല്പത്തിരണ്ട് വനിത എംപിമാരും ബിജെപിക്ക് ഉണ്ട്.സുഷമാസ്വരാജ്,നിര്‍മ്മലാസീതാരാമന്‍ തുടങ്ങിയ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ വനിതാ മന്ത്രിമാരെയും ബിജെപിക്ക് പ്രദാനം ചെയ്യാൻ സാധിച്ചു.യൂപിയില്‍ ആകെ.52 മന്ത്രിമാരില്‍ 27 പേരും ദളിത് വിഭാഗത്തില്‍നിന്നാണ്.പാര്‍ട്ടിഭാരവാഹിത്വത്തിലും ബിജെപി കൃത്യമായി സാമൂഹ്യ സന്തുലിതാവസ്ഥ പാലിക്കുമ്പോള്‍ പ്രതിഛായയക്കു വേണ്ടിയാണെന്ന കോണ്‍ഗ്രസ് വാദവും വിലപ്പോവില്ല. അതേസമയം കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ,പിന്നോക്ക വിരുദ്ധ നിലപാടും,അസഹിഷ്ണുതയുമാണ് രാഷ്ട്രപത്നി,ഡമ്മി തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നത് എന്നും സജീവൻ കൂട്ടിച്ചേർത്തു.
ജില്ലാ വൈസ്പ്രസിഡന്‍റ് കെ.പി.വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാജനറല്‍ സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍,ജില്ലാ സെക്രട്ടറി സി.പി.സതീശന്‍,സംസ്ഥാന സമിതിയംഗങ്ങളായ പി.രമണിഭായി,ടി.എ.നാരായണന്‍ മാസ്റ്റര്‍,ശശിധരന്‍ അയനിക്കാട് എന്നിവര്‍ സംസാരിച്ചു.
ബേബി ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് നേതാക്കളായ സി.പി.വിജയകൃഷ്ണന്‍,കെ.നിത്യാനന്തന്‍,അഡ്വ.മുഹമ്മദ് റിഷാല്‍,രജിത ടീച്ചര്‍,സി.ശ്രീജ,ശോഭ സുരേന്ദ്രന്‍,സോമിത ശശികുമാര്‍,എന്‍.പി.പ്രകാശ്,പി.രജിത്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.