സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി ഏറ്റെടുക്കുമ്പോൾ നൽകേണ്ട നഷ്ടപരിഹാരം നിശ്ചയിച്ച് സംസ്ഥാന സർക്കാർ

വികസന പദ്ധതികൾക്കായി സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി ഏറ്റെടുക്കുമ്പോൾ നൽകേണ്ട നഷ്ടപരിഹാരം നിശ്ചയിച്ച് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ ഭൂമിയാണ് ഏറ്റെടുക്കുന്നതെങ്കിൽ വിപണിവിലയോടൊപ്പം ആസ്തി വിലയും നൂറു ശതമാനം നഷ്ടപരിഹാരവും നൽകും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭൂമിയാണ് ഏറ്റെടുക്കുന്നതെങ്കിൽ ഭൂമി ഏറ്റെടുക്കലും പുനരധിവാസവും നിയമം അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകും. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയ ഭൂമി ഏറ്റെടുത്താൽ നഷ്ടപരിഹാര തുക ധനകാര്യ വകുപ്പിന് നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ പൊതുജനങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം സംസ്ഥാന സർക്കാർ നേരത്തെ നിശ്ചയിച്ചിരുന്നു. തുടർന്നാണ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും ഭൂമി ഏറ്റെടുക്കുമ്പോൾ നൽകേണ്ട നഷ്ടപരിഹാരം നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയത്.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ ഭൂമിയാണ് സംസ്ഥാനത്തിന്റെ് വികസന പദ്ധതികൾക്കായി ഏറ്റെടുക്കുന്നതെങ്കിൽ വിപണി വിലയും ആസ്തികളുടെ വിലയും നൽകും. ഇതോടൊപ്പം 100 ശതമാനം നഷ്ടപരിഹാരവും നൽകും. വിപണി വിലയോടൊപ്പം പദ്ധതി പ്രദേശത്തേക്കുള്ള ദൂരം കണക്കാക്കി പ്രത്യേക തുക കൂടി നൽകുമെന്നും റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതലകിന്റെ ഉത്തരവിൽ പറയുന്നു. ജില്ലാ കളക്ടർമാരാണ് ലാന്റ് അക്യൂസേഷൻ, റീഹാബിലിറ്റേഷൻ ആന്റ് റീ സെറ്റിൽമെന്റ് നിയമം അനുസരിച്ച് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി ഏറ്റെടുക്കുമ്പോഴും നഷ്ടപരിഹാരം നൽകും. എന്നാൽ സ്വന്തം തുക ഉപയോഗിച്ച് ഭൂമി വാങ്ങിയ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇതു ലഭിക്കുക. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭൂമിയാണെങ്കിൽ നഷ്ടപരിഹാരതുക തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾക്കും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും സർക്കാരാണ് സൗജന്യമായി ഭൂമി വാങ്ങി നൽകിയതെങ്കിൽ നഷ്ടപരിഹാര തുക പദ്ധതി നടപ്പാക്കാനുള്ള ധനകാര്യ വകുപ്പിന്റെ അക്കൗണ്ടിലേക്ക് മാറ്റും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *