പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ വിശദീകരണവുമായി ശിശുക്ഷേമ സമിതി. ഒക്ടോബർ 22,23 തീയതികളിൽ രണ്ട് ആൺകുഞ്ഞുങ്ങളെ ലഭിച്ചിരുന്നതായി ശിശുക്ഷേമ സമിതി വ്യക്തമാക്കി. എന്നാൽ ദത്ത് നൽകിയത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് ശിശുക്ഷേമ സമിതി പറഞ്ഞു. പൊലീസിന് നൽകിയ മറുപടിയിലാണ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം.
ഇതിനിടെ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. അമ്മ അനുമപമയുടെ പരാതിയിലാണ് ബാലാവകാശ കമ്മിഷൻ കേസെടുത്തത്. ഇക്കാര്യത്തിൽ ശിശുക്ഷേമ സമിതിയോടും പൊലീസിനോടും കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
അതേസമയം അനുപമയ്ക്ക് നീതി ഉറപ്പാക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് പ്രതികരിച്ചു. കുഞ്ഞിനെ കടത്തിയ സംഭവത്തിൽ വകുപ്പ്തല അന്വേഷണം തുടങ്ങിയെന്നും കുഞ്ഞിനെ അമ്മയ്ക്ക് നൽകുന്നതാണ് അഭികാമ്യമെന്നും വീണാ ജോർജ് പറഞ്ഞു. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.അനുപമ പറയുന്ന കാലയളവിൽ രണ്ട് കുട്ടികളെ ലഭിച്ചുവെന്നത് മന്ത്രിയും സ്ഥിരീകരിക്കുന്നു. ഇതിൽ ഒരാളുടെ ഡിഎൻഎ പരിശോധിച്ചപ്പോൾ അത് പരാതിക്കാരിയുടെ കുട്ടിയല്ലെന്ന് തെളിഞ്ഞതാണ്. അമ്മയ്ക്ക് നീതി കിട്ടാൻ വേണ്ട നിലപാട് സ്വീകരിക്കുമെന്നും വീണ ജോർജ് വ്യക്തമാക്കി.