തന്നെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി പച്ചക്കള്ളമാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.
മുഖ്യമന്ത്രിയുമായും ഭാര്യ കമലയുമായും താൻ പലവട്ടം സംസാരിച്ചിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന ഉന്നയിക്കുന്നത്.
ഒരു പുതിയ കേസ് കൂടി തൻ്റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും അതിനെ നേരിടുമെന്നും അവർ വ്യക്തമാക്കി.
കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. എൻ്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും കുഴപ്പമില്ല. 164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മൊഴിയിൽ നിന്നും താൻ പിന്മാറണമെങ്കിൽ തന്നെ കൊല്ലണം.
മുഖ്യമന്ത്രിക്ക് ഷാജ് കിരണുമായി ബന്ധമുണ്ട്. എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പച്ചക്കള്ളമാണ്. അവർ തന്നെയാണ് ഷാജിനെ തൻ്റെ അടുത്തേക്ക് പറഞ്ഞയച്ചത്. ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനുമായും താൻ സംസാരിച്ചിട്ടുണ്ട്. – സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.