ശിരുവാണി അണക്കെട്ടിൽ നിന്നും തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ പരമാവധി ജലം സംഭരിച്ച് തമിഴ്‌നാടിന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എഴുതിയ കത്തിന് മറുപടിയായാണ് പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. പിന്നാലെ സ്റ്റാലിൻ ട്വിറ്ററിലൂടെ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു.
സഹകരണ സ്വാഭത്തിലും സൗഹൃദപരമായും ചർച്ചയാവാമെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ഇതിന് മറുപടി നൽകി. ഇരു സംസ്ഥാനങ്ങളും ഒന്നിച്ച് ചേർന്ന് പുരോഗതി നേടാം എന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
കോയമ്പത്തൂർ നഗരത്തിന്റെ പ്രധാന ജല സ്രോതസ് ശിരുവാണി അണക്കെട്ടാണ്. ഇരുസംസ്ഥാനങ്ങൾ തമ്മിലുള്ള ധാരണ പ്രകാരം 1.30 ടിഎംസി വെള്ളമായിരുന്നു കേരളം തമിഴ്‌നാടിന് നൽകേണ്ടത്. എന്നാൽ നിലവിൽ 0.484 മുതൽ 1.128 ടിഎംസി വരെയാണ് ലഭിക്കുന്നത്. നഗരത്തിലെ ജലക്ഷാമം കണക്കിലെടുത്ത് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കാൻ മുഖ്യമന്ത്രി വ്യക്തിപരമായി ഇടപെടണം എന്നായിരുന്നുന്നു എംകെ സ്റ്റാലിന്റെ ആവശ്യം. ഇതിനെത്തുടർന്നാണ് പരമാവധി ജലം ലഭ്യമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചത്.