കൊച്ചി : പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കലിനെതിരെ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). മോൻസന് പുറമെ, മുൻ ഡ്രൈവർ അജി, മേക്കപ്പ് മാൻ ജോഷി എന്നിവർക്കെതിരെയാണ് കേസ്. മോൻസനെതിരെ ശ്രീവത്സം ഗ്രൂപ്പ് നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 6.27 കോടി രൂപയാണ് മോൻസൺ ഇവരിൽ നിന്നും തട്ടിയത്.
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാകും ഇഡി അന്വേഷിക്കുക. ഒക്ടോബർ 3 വരെ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളുടേയും അന്വേഷണം ഇഡി നടത്തും. അന്വേഷണത്തിന്റെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഇഡി പോലീസിന് കത്ത് നൽകി.
ഒരു രേഖയുമില്ലാതെ പലരും മോൻസന്റെ പുരാവസ്തു ഇടപാടുകൾക്ക് കോടികൾ നിക്ഷേപിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പുരാവസ്തുക്കൾ വാങ്ങാനും വിൽക്കാനും കോടികൾ ചെലവഴിച്ചതായും പരാതിയുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ളവരുമായി ഇയാൾക്ക് പങ്കുണ്ട്. ഇവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ഇഡിയുടെ തീരുമാനം.