അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിൽ സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട കേസ് ജനുവരി ആറിലേക്ക് സുപ്രിംകോടതി മാറ്റിവെച്ചു. എട്ട് ലക്ഷം രൂപയെന്ന പരിധി പുനഃപരിശോധിക്കുമെന്നും മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.നാലാഴ്ചയ്ക്കുള്ളില്‍ പുതിയ മാനദണ്ഡങ്ങളില്‍ തീരുമാനമെടുക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായി പരിഗണിക്കാമെന്ന നിലവിലെ വ്യവസ്ഥയെ കോടതി നേരത്തെ ചോദ്യം ചെയ്തിരുന്നു.
എട്ട് ലക്ഷം രൂപയിൽ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് നിലവിലെ തീരുമാനം അനുസരിച്ച് പത്ത് ശതമാനം സംവരണം കിട്ടുക. ഈ പരിധി പുനഃപരിശോധിക്കാൻ തയ്യാറുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി ചോദിച്ചിരുന്നു. അതിന് തയ്യാറാണെന്നും നാല് ആഴ്ചത്തെ സാവകാശം മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനുള്ള നടപടികൾക്ക് ആവശ്യമാണമെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറൽ അറിയിച്ചു. കേസ് ജനുവരി 6ന് പരിഗണിക്കാനായി മാറ്റിവെച്ചു. അതുവരെ മെഡിക്കൽ പിജി കൗണ്‍സിലിംഗിനുള്ള സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി.