അതിര്‍ത്തിയില്‍ റഷ്യ സൈനികവിന്യാസം ഏതാണ്ടു പൂര്‍ത്തിയാക്കിയതായി യുക്രെയ്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പു നല്കി.
അതിര്‍ത്തിയിലേക്കു കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ചതിനു പുറമേ ആശുപത്രികളും സജ്ജമാക്കി. ചാരപ്രവര്‍ത്തനവും ഊര്‍ജിതമാണ്. യുക്രെയ്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ആധാരമാക്കി അമേരിക്കയിലെ സിഎന്‍എന്‍ ചാനല്‍ ആണു വാര്‍ത്ത പുറത്തുവിട്ടത്.
1,27,000 റഷ്യന്‍ പട്ടാളക്കാരെയാണു യുക്രെയ്ന് അതിര്‍ത്തിയോടു ചേര്‍ന്നു വിന്യസിച്ചിരിക്കുന്നത്. 1,0,6000 പേര് കരസേനാംഗങ്ങളാണ്. ഡിസംബര്‍ അവസാനം മുതലാണ് അതിര്‍ത്തിയിലേക്കു കൂടുതല്‍ അയുധങ്ങള്‍ എത്തിച്ചത്. ചാരപ്രവര്‍ത്തനത്തിനായി കൂടുതല്‍ റേഡിയോകള്‍ എത്തിച്ചിട്ടുണ്ട്. ഉപഗ്രഹങ്ങളും ഉപയോഗിക്കുന്നുണ്ട്.
യൂറോപ്യന്‍ യൂണിയനെയും നാറ്റോ സൈനികസഖ്യത്തെയും ശിഥിലമാക്കാന്‍ ലക്ഷ്യമിട്ടാണു റഷ്യയുടെ നീക്കങ്ങളെന്നും യുക്രെയ്ന് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിന്റെ സുരക്ഷയ്ക്ക് അമേരിക്കയ്ക്കു കാര്യമായി ഒന്നും ചെയ്യാനാവില്ലെന്നു തെളിയിക്കാനും റഷ്യ ശ്രമിക്കുന്നു.
ജനുവരി അവസാനത്തോടെ റഷ്യ യുക്രെയ്നില്‍ അധിനിവേശം നടത്തുമെന്ന റിപ്പോര്‍ട്ട് യുക്രെയ്ന് വൃത്തങ്ങളും അമേരിക്കന്‍ മാധ്യമങ്ങളും നേരത്തേ പുറത്തുവിട്ടിരുന്നു. യുക്രെയ്നെ നാറ്റോ സഖ്യത്തില്‍ ചേര്‍ക്കാനുള്ള നീക്കമാണു റഷ്യയെ ചൊടിപ്പിക്കുന്നത്. സംഘര്‍ഷം ലഘൂകരിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ബൈഡനും റഷ്യന്‍ പ്രസിഡന്റ് പുടിനും രണ്ടുവട്ടം ഓണ്‍ലൈന്‍ ചര്‍ച്ച നടത്തിയിരുന്നു. യുക്രെയ്നെ ആക്രമിച്ചാല്‍ ശക്തമായ ഉപരോധം നേരിടേണ്ടിവരുമെന്നു ബൈഡന് മുന്നറിയിപ്പു നല്‍കിയിരുന്നു.