ലഖ്നൗ: ബലാത്സംഗങ്ങൾ വർധിക്കുന്നതിൽ മൊബൈൽ ഫോണുകൾക്ക് പ്രധാന പങ്കുണ്ടെന്നും അതിനാൽ പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുതെന്നും ഉത്തർപ്രദേശ് വനിതാകമ്മിഷൻ അംഗം മീനാകുമാരി. അലിഗഡ് ജില്ലയിൽ സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനിടയിലായിരുന്നു മീന കുമാരിയുടെ പരാമർശം.
പെൺകുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകാൻ പാടില്ല. അവർ ഫോണിലൂടെ ആൺകുട്ടികളുമായി മണിക്കൂറുകളോളം സംസാരിക്കുകയും പിന്നീട് അവർക്കൊപ്പം ഓടിപ്പോവുകയും ചെയ്യും. പെൺകുട്ടികളുടെ ഫോണുകൾ പരിശോധിക്കുന്നില്ല. കുടുംബാംഗങ്ങൾ ഇത്തരം കാര്യങ്ങളെ കുറിച്ച് അറിവില്ലാത്തവരാണ്.’- മീനാ കുമാരി പറഞ്ഞു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നതിനെ സമൂഹം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അവർ പറഞ്ഞു. മാതാപിതാക്കൾക്ക് പ്രത്യേകിച്ച് അമ്മമാർക്ക് വലിയ ഉത്തരവാദിത്തമാണ് ഉളളതെന്നും അവർ കൂട്ടിച്ചേർത്തു.’ അമ്മമാർക്ക് വലിയ ഉത്തരവാദിത്തമാണ് ഉളളത്. ഇന്ന് അവരുടെ മക്കൾ ശ്രദ്ധയില്ലാത്തവരാണെങ്കിൽ അതിന്റെ ഉത്തരവാദികൾ അമ്മമാരാണ്.’
എന്നാൽ കമ്മിഷന്റെ വൈസ് ചെയർപേഴ്സണായ അഞ്ജു ചൗധരി മീനകുമാരിയുടെ അഭിപ്രായങ്ങളോട് യോജിച്ചില്ല. ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുളള പരിഹാരം മൊബൈൽ ഫോൺ എടുത്തുമാറ്റുന്നതല്ലെന്ന് അവർ അഭിപ്രായപ്പെട്ടു.