റോസോ: ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിക്ക് ജാമ്യമില്ല. ഡൊമനിക്കൻ ഹൈക്കോടതിയാണ് ജാമ്യം നിഷേധിച്ചത്. മെഹുൽ ചോക്സിക്ക് കനത്ത തിരിച്ചടിയാവുകയാണ് ഡൊമനിക്കൻ ഹൈക്കോടതിയുടെ ഉത്തരവ്.
ആന്റിഗ്വയിൽ നിന്ന് തന്നെ ബലമായി തട്ടികൊണ്ടുവന്നുവെന്നായിരുന്നു ജാമ്യ ഹർജിയിൽ മെഹുൽ ചോക്സി പ്രധാനമായും ആരോപിച്ചത്. തനിക്ക് ശാരീരിക പ്രശ്നങ്ങളുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ജാമ്യം അനുവദിച്ചാൽ നിയമനടപടികൾ തീരുന്നതുവരെ ഡൊമിനിക്കയിൽ തന്നെ തുടരുമെന്നും മൊഹുൽ ചോക്സിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ മെഹുൽ ചോക്സി ഇന്ത്യയിൽ നിന്നും നാടുകടന്ന് വന്ന വ്യക്തിയാണ്. വായ്പ്പാ തട്ടിപ്പ് കേസിലെ പ്രതിയാണ്. ഇത്തരത്തിൽ ആന്റിഗ്വയിൽ വന്ന വ്യക്തിക്ക് എവിടേക്ക് വേണമെങ്കിലും സഞ്ചരിക്കാം. അതിനാൽ ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഡൊമിനിക്കൻ സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
ഈ വാദം ശരിവെച്ചുകൊണ്ടാണ് കോടതി ചോക്സിക്ക് ജാമ്യം നിഷേധിച്ചത്. ചോക്സി ഇന്ത്യൻ പൗരനാണെന്നാണ് സർക്കാർ പ്രധാനമായും കോടതിയിൽ വാദിച്ചത്. ഇന്ത്യക്ക് വിട്ടുനൽകണമെന്നും ഡൊമിനിക്കൻ സർക്കാർ കോടതിയിൽ വാദിച്ചു. ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഹർജി തിങ്കളാഴ്ച ഡൊമിനിക്കൻ കോടതി പരിഗണിക്കും .