ഗുജറാത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രസംഗ മത്സരത്തിന്റെ വിഷയമായി നല്‍കിയത് ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിക്കാന്‍.
വല്‍സദ് ജില്ലാ യുവജന വികസന ഓഫീസ് സംഘടിപ്പിച്ച ടാലന്റ് സെര്‍ച്ച് പരിപാടിയിലാണ് എന്റെ ആരാധനാ പാത്രം ഗോഡ്‌സെ എന്ന വിഷയം പ്രസംഗിക്കാനായി നല്‍കിയത്. സംഭവത്തില്‍ വിമര്‍ശനം ശക്തമായതോടെ ജില്ലാ യുവജന വികസന ഓഫീസറെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.
വൽസാഡ് ജില്ലയിലെ 11-13 വയസ്സ് പ്രായക്കാരായ സ്കൂൾ കുട്ടികൾക്കായി തിങ്കളാഴ്ചയാണ് കുസും വിദ്യാലയയിൽ മത്സരം നടത്തിയത്. വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ യുവജനക്ഷേമവകുപ്പായിരുന്നു സംഘാടകർ.പ്രസംഗത്തിന് മൂന്നു വിഷയങ്ങളാണ് നൽകിയത്. ‘പറക്കുന്ന പക്ഷികളെ മാത്രമാണ് എനിക്കിഷ്ടം’, ‘ശാസ്ത്രജ്ഞയാ/നാകും… എന്നാൽ അമേരിക്കയിലേക്കില്ല’ എന്നിവയായിരുന്നു മറ്റു വിഷയങ്ങൾ.
ഗാന്ധിജിയെ വിമർശിച്ചും കൊലയാളിയായ ഗോഡ്‌സയെ പുകഴ്ത്തിയും പ്രസംഗിച്ച പെൺകുട്ടിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. 25 സ്കൂളിലെ വിദ്യാർഥികളാണ് മത്സരിക്കാൻ എത്തിയത്. കുട്ടികളുടെ മനസിൽ ഗാന്ധിജിയെ കുറിച്ച് വെറുപ്പു നിറയ്ക്കാനും ഗോഡ്സെയെ നായകനാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് വ്യക്തം.