‘പ്രകടനം പോര’; നീരജ് ചോപ്രയുടെ കോച്ചിനെ പുറത്താക്കി

ടോക്കിയോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണമെഡല്‍ നേടിയ നീരജ് ചോപ്രയുടെ പരിശീലക സംഘത്തിലുള്ള യുവേ ഹോണിനെ പുറത്താക്കി അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. അത്‌ലറ്റുകളുടെയും പരിശീലകരുടെയും പ്രകടനം അവലോകനം ചെയ്യാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് യുവേ ഹോണിനെ പുറത്താക്കാന്‍ തീരുമാനമെടുത്തത്.

‘ഞങ്ങള്‍ യുവേ ഹോണിനെ മാറ്റുകയാണ്. അദ്ദേഹത്തിന്റെ പ്രകടനം മികച്ചതല്ല. പകരം രണ്ട് പുതിയ കോച്ചുമാരെ കൊണ്ടുവരും.’ എ.എഫ്.ഐ പ്രസിഡന്റ് ആദില്ലെ സുമരിവല്ല പറഞ്ഞു. അതേസമയം, ഒളിമ്പിക് സ്വര്‍ണം നേടിയപ്പോള്‍ ചോപ്രയെ പരിശീലിപ്പിച്ച ബയോമെക്കാനിക്കല്‍ വിദഗ്ധനായ ക്ലോസ് ബാര്‍ട്ടോണിയറ്റ്‌സ് തല്‍സ്ഥാനത്ത് തുടരും.

2017ലാണ് നീരജ് ചോപ്രയുള്‍പ്പെടെ ഒളിമ്പിക്സ് യോഗ്യത നേടിയ മൂന്ന് ഇന്ത്യന്‍ താരങ്ങളെ പരിശീലിപ്പിക്കുന്നതിനു വേണ്ടി ഹോണുമായി അത്ലറ്റിക്സ് ഫെഡറേഷന്‍ കരാറിലേര്‍പ്പെടുന്നത്. നീരജിനെ കൂടാതെ അന്നു റാണി, ശിവ്പാല്‍ സിംഗ് എന്നിവരെയും പരിശീലിപ്പിക്കുന്നതിനു വേണ്ടിയാണ് ഹോണുമായി എ എഫ് ഐ കരാറിലെത്തിയത്.

ഒരു വര്‍ഷത്തിനു ശേഷം കരാര്‍ കാലാവധി അവസാനിച്ചതോടെ മറ്റൊരു വിദേശ പരിശീലകന്‍ ഹോണിനു പകരം സ്ഥാനമേറ്റെടുത്തു. എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം ഹോണിനെ അസോസിയേഷന്‍ വീണ്ടും മടക്കികൊണ്ടുവരികയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *