തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ആകാതെ കോൺഗ്രസ്. നേതാക്കളുടെ പരസ്യപോര് രൂക്ഷമായതോടെ പഞ്ചാബ് കോൺഗ്രസിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്..
മുഖ്യമന്ത്രി ചരഞ്ജിത്ത് സിംഗ് ചന്നിക്കും പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിനും പിന്നാലെ മുൻ പിസിസി അധ്യക്ഷൻ സുനില്‍ ഝാക്കറും മുഖ്യമന്ത്രി സ്‌ഥാനത്തിനായി കൊമ്പ് കോർക്കുമ്പോൾ കോൺഗ്രസ് പ്രതിസന്ധിയിലാകുകയാണ്…
പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം അദ്മി പാർട്ടി ഉൾപ്പടെ മുഖ്യമന്ത്രി സ്ഥാനാർഥിയേ പ്രഖ്യാപിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും പഞ്ചാബിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി ചരൻഞ്ജിത് സിംഗ് ചന്നി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുമെന്ന സൂചനകൾ പുറത്ത് വന്നത്തോടെ പഞ്ചാബ് കോൺഗ്രസിൽ ആഭ്യന്തര കലഹം ആരംഭിച്ചു.പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിനു പുറമേ മറ്റ് സംസ്ഥാന നേതാക്കളും മുഖ്യമന്ത്രി സ്ഥാനം സ്വപനം കാണാൻ തുടങ്ങിയത് കോൺഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്.
നവ്‌ജ്യോത് സിംഗ് സിദ്ധുവുമായുള്ള തുറന്ന പോരിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടതിന് പിന്നാലെ പഞ്ചാബില്‍ മുഖ്യമന്ത്രിയാവേണ്ടിയിരുന്നത് താനായിരുന്നുവെന്ന അവകാശവാദവുമായി മുന്‍ പി സി സി അധ്യക്ഷന്‍ സുനില്‍ ഝാക്കറും കഴിഞ്ഞദിവസം രംഗത്തെത്തി .അന്ന് 79 എം എല്‍ എമാരില്‍ 42 പേര്‍ തന്നെ പിന്തുണിച്ചിരുന്നുവെന്നും വെറും രണ്ട് പേരാണ് ചരണ്‍ ജിത് സിംഗ് ചന്നിയെ പിന്തുണച്ചതെന്നും സുനില്‍ ഝാക്കര്‍ വ്യക്തമാക്കി . രാഹുല്‍ ഗാന്ധി തനിക്ക് വെച്ചു നീട്ടിയ ഉപമുഖ്യമന്ത്രി സ്ഥാനം അന്ന് താന്‍ വേണ്ടെന്ന് വെച്ചുവെന്നും സുനില്‍ ഝാക്കര്‍ വെളിപ്പെടുത്തി.
ഫെബ്രുവരി 20ന് പോളിംഗ് സ്‌റ്റേഷനുകളില്‍ എത്തുന്ന പഞ്ചാബില്‍ ഉടന്‍ തന്നെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാന നേതാക്കളുടെ തമ്മിൽ തല്ല് കോൺഗ്രസ് ദേശിയ നേതൃത്വത്തിന് വെല്ലുവിളി ആകുകയാണ്.