ചെറുതോണി: ഇടുക്കി എൻജിനിയറിംഗ് കോളജ് വിദ്യാർഥി ധീരജ് കൊല്ലപ്പെട്ട കേസിൽ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ഒന്നാംപ്രതി നിഖിൽ പൈലിയുടെയും രണ്ടാംപ്രതി ജെറിൻ ജോജോയുടെയും കസ്റ്റഡി കാലാവധി അവസാനിച്ചു. ഇന്ന് ഇരുവരേയും ജില്ലാ കോടതിയിൽ ഹാജരാക്കും. കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്താനാകാതെയാണ് പോലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കുന്നത്.
നിഖിൽ പൈലിയെ ഇന്നലെയും ഇടുക്കി കളക്ടറേറ്റിനു സമീപമുള്ള വനപ്രദേശത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കാറിലിരുന്ന് കത്തി വനത്തിലേക്ക് വലിച്ചെറിഞ്ഞെന്നാണ് നിഖിൽ പോലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ നിഖിലിനെ കാറിലിരുത്തി ഡമ്മി പരീക്ഷണവും നടത്തി. ഡമ്മി ആയുധം വീണ പ്രദേശം പൂർണമായി പരിശോധിച്ചെങ്കിലും കത്തി കണ്ടെത്താൻ കഴിഞ്ഞില്ല. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചാണ് പോലീസ് മുഖ്യതെളിവായ കത്തിക്കായുള്ള തെരച്ചിൽ നടത്തിയത്.
കൊലപാതകം നടന്ന് 11 ദിവസമായിട്ടും പ്രധാന തെളിവായ കത്തി കണ്ടെത്താനാവാത്തത് പോലീസിനെ ഏറെ കുഴപ്പിക്കുകയാണ്.