ന്യൂഡൽഹി: കോവിഷീൽഡ് വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേളയിൽ അടിയന്തരമായി മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് കേന്ദ്രസർക്കാർ വെള്ളിയാഴ്ച അറിയിച്ചു. ഇരുഡോസുകൾക്കിടയിലെ ഇടവേള സംബന്ധിച്ച് നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും സമയപരിധി കുറയ്ക്കുന്ന കാര്യത്തിൽ കൃത്യമായ ശാസ്ത്രീയ പഠനം ആവശ്യമാണെന്നും സർക്കാർ വ്യക്തമാക്കി.
കോവിഷീൽഡ് ഡോസുകൾക്കിടയിലെ ഇടവേള വർധിപ്പിച്ച സമയത്ത് ആദ്യഡോസ് സ്വീകരിച്ചവരിൽ വൈറസിനെതിരെ സൃഷ്ടിക്കപ്പെടുന്ന പ്രതിരോധശേഷിയാണ് മുഖ്യമായും പരിഗണിച്ചത്. ഇടവേള വർധിപ്പിക്കുമ്പോൾ കൂടുതൽ പേർക്ക് ആദ്യഡോസ് ലഭ്യമാക്കാൻ സാധിക്കുമെന്നതും ആശ്വാസകരമായി. അതിലൂടെ ആർജിത പ്രതിരോധശേഷി വർധിപ്പിക്കാമെന്ന സംഗതിക്കാണ് മുൻഗണന നൽകിയതെന്ന് നിതി ആയോഗ് അംഗം ഡോക്ടർ വി കെ പോൾ വിശദമാക്കി. വൈറസിന്റെ പുതിയ വകഭേദങ്ങളെ മുൻനിർത്തി കോവിഷീൽഡ് ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണമെന്ന തരത്തിലെ ചില മാധ്യമറിപ്പോർട്ടുകളിൽ പ്രതികരിക്കുകയായിരുന്നു ഡോക്ടർ പോൾ.