കുംഭമേള അവസാനിപ്പിക്കണം; പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേള അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുംഭമേളയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായി. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കുംഭമേള അവസാനിപ്പിക്കണമെന്നും പ്രതീകാത്മകമായി മാത്രം നടത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്കുംഭമേള അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സന്യാസികള്‍ സര്‍ക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കുംഭമേള അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കുംഭമേളയില്‍ പങ്കെടുത്ത ആയിരത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരു സന്യാസി മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കുംഭമേള ചുരുക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഒരു വിഭാഗം സന്യാസി സമൂഹം രംഗത്തെത്തിയിരുന്നു. എന്നാല്‍ കുംഭമേള തുടരുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ കുംഭമേള നടത്തിപ്പില്‍ അനിശ്ചിതത്വം ഉയര്‍ന്നിരുന്നു.

ഏപ്രില്‍ 10 മുതല്‍ 14 വരെ അഞ്ചു ദിവസത്തിനുള്ളില്‍ 1700 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുംഭമേളയില്‍ പങ്കെടുത്ത 2,36,751 പേരെ പരിശോധിച്ചതില്‍ നിന്നാണ് 1701 പേര്‍ കോവിഡ് ബാധിതരായത്.

ഹരിദ്വാര്‍ മുതല്‍ ദേവപ്രയാഗ് വരെ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ആര്‍ടി-പിസിആര്‍ ആന്റിജന്‍ പരിശോധനകളിലാണ് സന്യാസിമാരും ഭക്തരും ഉള്‍പ്പെടെയാണ് ഇത്രയും പേര്‍ കോവിഡ് ബാധിതരായത്.

ഹരിദ്വാര്‍, തെഹ്‌രി, ഡെറാഡൂണ്‍, ഋഷികേശ് ജില്ലകള്‍ ഉള്‍പ്പടെ 670 ഹെക്ടര്‍ പ്രദേശത്താണ് കുംഭമേള നടക്കുന്നത്. വിശേഷ ദിവസങ്ങളായ ഏപ്രില്‍ 12 നും 14 നുമായി ഏകദേശം 48.51 ലക്ഷം ആളുകളാണ് ഷാഹി സ്നാനത്തിനായി ഗംഗാതീരത്ത് എത്തിയത്. രണ്ടു ദിവസങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *