കണ്ണൂർ സിറ്റിയിൽ വിദ്യാർഥിനിയുടെ മരണം മന്ത്രവാദ ചികിത്സയെ തുടർന്നെന്നു പരാതി. പനി ബാധിച്ച പതിനൊന്ന് വയസ്സുകാരി ഫാത്തിമയെ ആശുപത്രിയിലെത്തിക്കാതെ മന്ത്രവാദത്തിന് പോയതാണ് മരണത്തിനിടയാക്കിയെന്നാണ് പരാതി.
പിതൃ സഹോദരന്റെ പരാതിയിൽ സിറ്റി പോലീസ് കേസ് എടുത്തു. കണ്ണൂർ സിറ്റി നാലുവയൽ ദാറുൽ ഹിദായത്ത് ഹൗസിൽ എം.എ ഫാത്തിമയെന്ന പതിനൊന്ന് കാരിയാണ് മരിച്ചത്. ഇന്നലെ രാത്രിയോട് കൂടിയാണ് പനിയും ശ്വാസതടസ്സവും കലശലായതിനെ തുടർന്ന് കുട്ടിയെ താണെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
ഇതിനിടയിലാണ് കുട്ടിയുടെ മരണം മന്ത്രവാദ ചികിത്സയെ തുടർന്നാണെന്ന് കുടുംബത്തിൽ നിന്ന് തന്നെ ആരോപണമുയർന്നത്. കുട്ടിയുടെ പിതൃസഹോദരനാണ് പരാതിയുമായി രംഗത്ത് വന്നത്. വൈദ്യ ചികിത്സ നൽകാതെ മന്ത്രവാദ ചികിത്സ നൽകിയതാണ് കുട്ടിയുടെ മരണകാരണമെന്ന് ഇദ്ദേഹം കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു.
പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കണ്ണൂർ സിറ്റിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥി കൂടിയാണ് മരിച്ച ഫാത്തിമ.കണ്ണൂരിൽ വിദ്യാർഥിനിയുടെ മരണം മന്ത്രവാദ ചികിത്സയെ തുടർന്നെന്ന് പരാതി