മസ്‌കറ്റ്: ഒമാനില്‍ കോവിഡ് വർദ്ധിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കി. ഇന്ന് മുതല്‍ രണ്ടാഴ്ചക്കാലത്തേക്കാണ് പുതിയ നിയന്ത്രണങ്ങൾ. തുമേഖലസ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ജീവനക്കാരുടെ എണ്ണം പകുതിയായി കുറക്കണം. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. കഫേ, കടകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ പ്രവേശനം 50 ശതമാനം പേര്‍ക്ക് മാത്രമായി ചുരുക്കി.
വെള്ളിയാഴ്ചത്തെ ജുമഅ നിസ്‌കാരം നിര്‍ത്തിവെച്ചു. പള്ളികളില്‍ അഞ്ച് നേരത്തെ നിസ്‌കാരം തുടരാം. പള്ളികളിൽ ശേഷിയുടെ അമ്പത് ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ആരോഗ്യ മന്ത്രാലയത്തിന്‍റെ കോവിഡ് മുന്‍കരുതല്‍ പാലിക്കണം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമ്മേളനങ്ങളും പ്രദര്‍ശനങ്ങളുമടക്കം പൊതുസ്വഭാവമുള്ള എല്ലാപരിപാടികളും മാറ്റിവെക്കാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു.