ഹിസ്ബുല്ലയെ നിരായുധീകരിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ ശക്തമാർന്ന ബോംബാക്രമണം നടത്തി ഹിസ്ബുല്ല കേന്ദ്രങ്ങള്‍ തകർത്ത് ഇസ്രയേല്‍.ഹിസ്ബുല്ലയിലെ അംഗങ്ങള്‍ക്ക് പരിശീലനം നടത്താൻ സംഘം ഉപയോഗിച്ചിരുന്ന സൈനിക കോമ്ബൗണ്ടിലെ അടിസ്ഥാന സൗകര്യങ്ങളും ലോഞ്ചിംഗ് സൈറ്റുകളുമാണ് ആക്രമിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.
തെക്ക് റിഹാൻ പർവത മേഖലയില്‍ നിന്ന് തുടങ്ങി സിറിയയുടെ അതിർത്തിയിലുള്ള വടക്കുകിഴക്കൻ ഹെർമല്‍ മേഖല വരെയാണ് വ്യോമാക്രമണങ്ങള്‍ നടന്നതെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം നിലവില്‍വന്ന വെടിനിർത്തല്‍ കരാർ പ്രകാരം ഈ മാസം അവസാനമാണ് അതിർത്തിയില്‍നിന്നു ഹിസ്ബുല്ല പിന്മാറേണ്ടത്.

വെടിനിർത്തല്‍ നിരീക്ഷിക്കുന്ന അവലോകനസമിതി കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. വെടിനിർത്തലില്‍ മധ്യസ്ഥരായ ഫ്രാൻസ്, സൗദി, യുഎസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ലബനൻ സേനാ മേധാവിയുമായി പാരിസില്‍ ചർച്ച നടത്തി. ഹിസ്ബുല്ലയുടെ നിരായുധീകരണം വേഗത്തിലാക്കാനുള്ള നടപടികളുടെ അന്തിമ രൂപരേഖ തയാറാക്കാനായിരുന്നു ചർച്ച.













