ശിവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്ത് ആയിരക്കണക്കിന് പേര് ബലിതര്‍പ്പണം നടത്തി. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ആലുവ മണപ്പുറത്ത് വിശ്വാസികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. നാളെ രാവിലെ വരെ കുംഭമാസ വാവുബലി തര്‍പ്പണവും നടക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ആലുവ മണപ്പുറത്ത് ഉൾപ്പെടെ ബലിതർപ്പണ ചടങ്ങുകൾ നടന്നത്. പുലര്‍ച്ചെ നാല് മുതല്‍ 11 മണിവരെയായിരുന്നു തര്‍പ്പണത്തിന് അനുമതി.
ചടങ്ങിനെത്തുന്നുവര് വെര്‍ച്വല്‍ ക്യൂ സംവിധാനമായ അപ്നാ ക്യൂ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്യാനായിരുന്നു നിര്‍ദേശം. എന്നാല്‍ 25000 പേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്ന ആപ്പില്‍ രജിസ്റ്റര്‍ ചെയ്തത് 8000 പേര് മാത്രം. ഇതോടെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ബലിതര്‍പ്പണം നടത്താന്‍ ദേവസ്വംബോര്‍ഡ് അനുമതി നല്കി. എന്നിട്ടും ആലുവാ മണപ്പുറത്തേക്കെത്തിയത് നാമമാത്രമായ ആളുകള്‍ മാത്രം. മണപ്പുറത്ത് രാത്രി തങ്ങുന്നതിനും പുഴയില്‍ മുങ്ങിക്കുളിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ശിവരാത്രി ബലിതർപ്പണം നടക്കുന്ന മറ്റ് പ്രധാന കേന്ദ്രങ്ങളിലും ഭക്തർ കൊറോണ നിയന്ത്രണങ്ങൾ പാലിച്ച് ബലിയിട്ടു.