ശബരിമല സ്വർണക്കവർച്ച കേസില്‍ റിമാൻഡില്‍ കഴിയുന്ന സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ ബെല്ലാരി ഗോവർദ്ധനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ എസ്‌ഐടി തീരുമാനിച്ചു.ഇന്ന് കൊല്ലം വിജിലൻസ് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. ശബരിമലയിലെ സ്വർണപാളികളില്‍ നിന്ന് വേർതിരിച്ചെടുത്ത സ്വർണം ആര്‍ക്ക് വിറ്റുവെന്നത് കണ്ടെത്തുന്നതിനാണ് കസ്റ്റഡി ചോദ്യം ചെയ്യല്‍.
സ്വർണം വില്‍പ്പനയ്ക്ക് ഇടനിലക്കാരനായ കല്‍പേഷിനെയും എസ്‌ഐടി ഉടൻ ചോദ്യം ചെയ്യാൻ വിളിക്കും. അതോടൊപ്പം മുൻ ദേവസ്വം ബോർഡ് അംഗങ്ങളുടെ പങ്കിനെക്കുറിച്ചും അന്വേഷണം ശക്തമാക്കാനാണ് നീക്കം.ശബരിമല സ്വർണക്കവർച്ച കേസില്‍ പങ്കജ് ഭണ്ഡാരിയുടെയും ഗോവർദ്ധന്റെയും പങ്ക് വെളിപ്പെടുത്തിയത് ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയാണെന്ന് എസ്‌ഐടി വ്യക്തമാക്കുന്നു.

ശബരിമലയിലെ സ്വർണം പ്രതികള്‍ എന്ത് ചെയ്തുവെന്നതില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് പോലീസ് നിലപാട്. തട്ടിയെടുത്ത സ്വർണത്തിന് ആനുപാതികമായി ഇരുവരുടെയും കൈവശത്ത് നിന്ന് സ്വർണം കണ്ടെത്തിയതായി റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും അന്വേഷണ സംഘം സൂചിപ്പിക്കുന്നു.













