ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വെള്ളിയാഴ്ചത്തെക്കാൾ 3.65 ശതമാനം കൂടിയെന്ന് കേന്ദ്ര സർക്കാരിന്റെ കണക്ക്. 35,622 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 34,403 പേർക്കാണ് രോഗം പിടിപെട്ടത്.
പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ റിക്കോർഡ് വാക്സിനേഷൻ നൽകി രാജ്യം കോവിഡ് പോരാട്ടത്തിൽ മുന്നേറിയതിന് പിന്നാലെയാണ് രോഗികളുടെ എണ്ണം കൂടിയത്.
നിലവിൽ രാജ്യത്ത് 3.40 ലക്ഷം ആളുകൾ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് കേരളത്തിലാണ്. 33,798 പേരാണ് 24 മണിക്കൂറിനിടെ രോഗത്തിൽ നിന്നും മുക്തി നേടിയത്. 281 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരും മരണങ്ങളും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് നിലവിൽ കേരളത്തിലാണ്. വെള്ളിയാഴ്ച 23,260 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത് 3,586 പേർക്ക് മാത്രം.
നൂറിലധികം മരണങ്ങളും നിലവിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നതും കേരളത്തിൽ മാത്രം. വെള്ളിയാഴ്ച കേരളത്തിൽ 131 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിൽ 67 പേരും മരിച്ചത്.