
യുപിയിലെ ആശുപത്രി കെട്ടിടത്തിൽ വൻ തീപിടുത്തം. ഉത്തർപ്രദേശിലെ ബാഗ്പഥ് ജില്ലയിലെ ബറൗത്ത് പട്ടണത്തിലെ ആസ്ത ആശുപത്രിയിലാണ് വന്‍ തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവമുണ്ടായത്.
ആശുപത്രിയിലെ മുകളിലത്തെ നിലയിലെ ടെറസിലാണ് തീപിടുത്തമുണ്ടായത്. വലിയ തോതില്‍ പുകയും പ്രദേശത്തുണ്ടായി.തീ ആളിപ്പടര്‍ന്നതോടെ 12 രോഗികളെ ഉടനെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇതില്‍ കുട്ടികളുമുണ്ടെന്നാണ് വിവരം. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേന ഉടന്‍ സ്ഥലത്തെത്തി.

നിലവില്‍ തീ നിയന്ത്രണ വിധേയമായെന്നാണ് സൂചന. നാലോളം യൂണിറ്റ് അഗ്‌നിരക്ഷാ വാഹനങ്ങളെത്തി തീ കെടുത്തിയതായും 12 പേരെ രക്ഷിച്ചതായും ചീഫ് ഫയര്‍ ഓഫീസര്‍ അമരേന്ദ്ര പ്രതാപ് സിംഗ് വാർത്താ ഏജൻസികളോട് പറഞ്ഞു.
ഷോർട്ട് സർക്യൂട്ടാണെന്ന് തീപിടിത്തതിന് കാരണമെന്നാണ് സൂചന. പൊലീസും ഫയർഫോഴും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ആറ് നവജാത ശിശുക്കൾ മരിച്ചിരുന്നു.
ആറ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു കുഞ്ഞടക്കം 6 പേർ വെൻറിലേറ്ററിൽ ചികിത്സയിലാണ്. തീപിടിത്തമുണ്ടായ ആശുപത്രിയില്‍ നിരവധി നിയമലംഘനങ്ങള്‍ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
