പൊലീസ് കസ്റ്റഡിയിൽ മൊറോക്കൻ വംശജൻ ശ്വാസം മുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ഇറ്റലിയിൽ വൻജനരോഷം. പ്രധാനമന്ത്രി ജോർജിയ മെലോണിയയ്ക്കെതിരെ പ്രതിപക്ഷം തെരുവിലിറങ്ങി. അമേരിക്കയിലെ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് സമാനമായ സംഭവമെന്നാണ് വിമർശനം. 42കാരനായ അബ്ദുറഹീം ഫകീർ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. വടക്കൻ ഇറ്റലിയിലെ ബോലോന്യയിൽ സംഭവം.
ഫാകിറിനെ പൊലീസ് നിലത്തുകിടത്തി ശ്വാസം മുട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് മെലോണി സർക്കാർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി പ്രതിപക്ഷപാർട്ടികളും മനുഷ്യാവകാശ സംഘടനകളും തെരുവിലിറങ്ങിയത്.പൊലീസ് ഉദ്യോഗസ്ഥർ ഫക്കീറിനെ കീഴടക്കാൻ ബലം പ്രയോഗിക്കുകയും നിലത്തു മുഖമമർത്തി പിടിച്ച് കൈവിലങ്ങ് അണിയിക്കുകയുമായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ ബോളോണിയയിലും മിലാനിലും ആയിരക്കണക്കിന് ആളുകൾ അണിനിരന്ന വൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. “ഫക്കീറിന് നീതി ഉറപ്പാക്കുക”, “പൊലീസ് ക്രൂരത അവസാനിപ്പിക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയ പ്രക്ഷോഭകർ ബ്ലാക്ക് ലൈവ്സ് മാറ്റർ മാതൃകയിൽ മുട്ടുകുത്തിനിന്ന് പ്രതിഷേധിച്ചു.

എന്നാൽ പ്രക്ഷോഭകരിൽ ചിലർ പൊലീസിന് നേരെ പടക്കങ്ങളും കുപ്പികളും എറിഞ്ഞതോടെ പ്രതിഷേധം ചിലയിടങ്ങളിൽ അക്രമാസക്തമാവുകയും, 60-ലേറെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.ഫക്കീറിന്റെ മരണത്തെക്കുറിച്ച് സമഗ്രവും നീതിപൂർവ്വവുമായ അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകിയ മെലോണി, സംഭവത്തിന്റെ പേരിൽ നഗരത്തിൽ അക്രമം അഴിച്ചുവിടുന്നതിനെയും പൊലീസിനെ ആക്രമിക്കുന്നതിനെയും ശക്തമായി അപലപിച്ചു.
സത്യം കണ്ടെത്തുന്നതിനേക്കാൾ നഗരത്തിൽ കലാപം സൃഷ്ടിക്കാനാണ് പ്രതിഷേധക്കാർ ശ്രമിക്കുന്നതെന്നും മെലോണി കുറ്റപ്പെടുത്തി. അതേസമയം രാജ്യത്തെ പ്രതിപക്ഷ കക്ഷികളും പ്രാദേശിക ഭരണാധികാരികളും മെലോണി സർക്കാരിന്റെ വംശീയ നയങ്ങളെയും പൊലീസിന്റെ അമിത ബലപ്രയോഗത്തെയും രൂക്ഷമായി വിമർശിച്ചു. നിലവിൽ സംഭവത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ച് അന്വേഷണം നടന്നുവരികയാണ്.













