ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി രാജ്യത്തുണ്ട്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി നഗരങ്ങളിലാണ് മെസ്സി സന്ദർശനം നടത്തുന്നത്.സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരും മെസ്സിയുടെ കൂടെയുണ്ട്. കൊല്‍ക്കത്തയിലെത്തിയ മെസ്സിയെ നേരെ കാണാൻ സാധിക്കാത്തതിന്റെ തുടർന്ന് ആരാധകർ സ്റ്റേഡിയം തകർത്തിരുന്നു.
ഇതിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം പശ്ചിമ ബംഗാളില്‍ പുകയുകയാണ്.എന്നാല്‍ ഇന്ത്യയിലെത്തിയ മെസ്സി ഒരു സൗഹൃദ മത്സരത്തിനായി പോലും ബൂട്ടണിയാത്തത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ സംശയം. അതിനുള്ള കാരണം അദ്ദേഹത്തിന്റെ പേരിലുള്ള ഇൻഷൂറൻസ് പോളിസിയാണ്. ലോകത്ത് ഏറ്റവും വലിയ സ്പോർട്‌സ് ഇൻഷൂറൻസ് പോളിസി ഉടമയാണ് മെസ്സി.

900 ദശലക്ഷം ഡോളർ അതായത് 8,151 കോടി രൂപക്കാണ് മെസ്സിയുടെ ഇടത്തേ കാല്‍ ഇൻഷൂർ ചെയ്‌തിരിക്കുന്നത്. പോളിസി പ്രകാരം ഫുട്ബോള്‍ മത്സരത്തിനിടെ ഇടതുകാലില്‍ പരിക്ക് പറ്റിയാല്‍ ഇൻഷൂറൻസ് ലഭിക്കും. എന്നാല്‍ ഒരു നിബന്ധന പാലിക്കണം. സ്വന്തം ക്ലബിനോ രാജ്യത്തിനോ വേണ്ടിയല്ലാതെ ഫുട്ബാള്‍ കളിക്കരുത്. നിലവില്‍ അർജൻ്റീനയുടെയും അമേരിക്കൻ ഫുട്ബാള്‍ ക്ലബായ ഇൻ്റർ മയാമിയുടെ താരമാണ് മെസ്സി.
ഇൻഷൂറൻസ് പോളിസിയുടെ നിബന്ധന പ്രകാരം സ്വന്തം രാജ്യത്തിനും ക്ലബിനും വേണ്ടിയല്ലാതെ മെസ്സിക്ക് മറ്റ് മത്സരങ്ങള്‍ക്ക് ഇറങ്ങാൻ കഴിയില്ല. അതുകൊണ്ടാണ് ഇന്ത്യയില്‍ സന്ദർശന ഭാഗമായി ഒറ്റ സൗഹൃദ മത്സരം പോലും സംഘടിപ്പിക്കാതിരുന്നത്. ഇന്ത്യൻ മണ്ണിൻ കളിച്ച് പരിക്കേറ്റാല്‍ കോടിക്കണക്കിന് രൂപയുടെ ഇൻഷൂറൻസ് തുക മെസ്സിക്ക് നഷ്ടമാകും. വൻ തുകയുടെ ഇൻഷൂറൻസ് ആയതിനാല്‍ പോളിസി നല്‍കിയ കമ്ബനിയുടെ വിവരങ്ങള്‍ പോലും പുറത്തുവിട്ടിട്ടില്ല.













