മുണ്ടത്തിക്കോട് സ്‌ഫോടനം സവിശേഷ ദുരന്തമായി പ്രഖ്യാപിക്കും, നാശനഷ്ടം നേരിട്ടവര്‍ക്ക് സഹായം നല്‍കും


മുണ്ടത്തിക്കോട് സ്ഫോടനത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കും. അടിയന്തര മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ വിശദീകരിക്കവേ ദേവസ്വം മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം അറിയിച്ചത്.


തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നാളെ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് കൂടിയാലോചനക്കായി നാളെ രാവിലെ പത്തരക്ക് തൃശൂര്‍ കലക്ടറേറ്റില്‍ യോഗം ചേരും. ബന്ധപ്പെട്ട ദേവസ്വങ്ങളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പൂരവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ എങ്ങനെയായിരിക്കണം എന്നതുസംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

online news portal

രക്ഷാദൗത്യത്തിന്റെ ഭാഗമായി നാശനഷ്ടമുണ്ടായവര്‍ക്കും സ്ഫോടനത്തിന്റെ ഭാഗമായി സ്വത്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്കും റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായും മന്ത്രി വാസവന്‍ പറഞ്ഞു.

സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സംരക്ഷിക്കാന്‍ സാഹചര്യമൊരുക്കുകയാണ് യോഗം ചര്‍ച്ച ചെയ്ത പ്രധാന വിഷയങ്ങളിലൊന്ന്. യുദ്ധകാലാടിസ്ഥാനത്തില്‍ ചികിത്സ ഉറപ്പാക്കാന്‍ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള വിദഗ്ധ സംഘത്തെ ഇന്നലെതന്നെ തൃശൂരില്‍ എത്തിച്ചിട്ടുണ്ട്. ദുരന്തബാധിതര്‍ക്ക് ഏറ്റവും നല്ല പരിചരണം ഉറപ്പുനല്‍കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.



Sharing is Caring