മകള്‍ രാത്രി പുറത്തുപോകുന്നതിനെ ചോദ്യം ചെയ്തു; മകളുടെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി അച്ഛന്‍

ആലപ്പുഴ:ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ കഴിയുകയായിരുന്ന മകള്‍ രാത്രി പുറത്തുപോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിതാവിന്റെ മൊഴി. ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ സംഭവത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.


മകള്‍ സ്ഥിരമായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വഴക്കിനിടെ ഫ്രാന്‍സിസ് 28 കാരിയായ മകള്‍ ഏയ്ഞ്ചല്‍ ജാസ്മിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണു പ്രതി മൊഴി നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.


മകള്‍ ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ കഴിയുന്നതുമായി ബന്ധപ്പെട്ടും പിതാവുമായി വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. സംഭവ സമയത്ത് ഏയ്ഞ്ചലിന്റെ അമ്മയും മുത്തശ്ശനും മുത്തശ്ശിയും വീട്ടിലുണ്ടായിരുന്നു. എയ്ഞ്ചലിന്റെ കൊലപാതകം വീട്ടിലെ അംഗങ്ങള്‍ക്കും അറിയാമായിരുന്നു

പേടിച്ച കുടുംബം വിവരം പുറത്ത് പറയാതെ സാധാരണ മരണമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കും.


Sharing is Caring