ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി എംഎല്‍എമാരുടെ നീക്കം. കൈപ്പത്തി ചിഹ്നത്തില്‍ ജയിച്ച ആറ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുകയാണ്. മനോഹര്‍ പ്രസാദ് സിങ് (മനിഹാരി), സുരേന്ദ്ര പ്രസാദ് (വാല്‍മീകി നഗര്‍), അഭിഷേക് രഞ്ജൻ (ചന്‍പാട്ടിയ), അബിദുര്‍ റഹ്‌മാന്‍ (അറാരിയ), സുഹമ്മദ് കമറുള്‍ ഹോഡ (കിഷന്‍ഗാനി), മനോജ് ബിസ്വാന്‍ (ഫോര്‍ബസ്ഗാനി) എന്നിവരാണ് കോണ്‍ഗ്രസ് വിടാന്‍ ശ്രമിക്കുന്നത്.
ഈ നീക്കം യാഥാര്‍ത്ഥ്യമായാല്‍ കോണ്‍ഗ്രസിന് എംഎല്‍എമാര്‍ ഇല്ലാതാവും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ ജയം.സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തിയാണ് എംഎല്‍എമാരെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. പാർട്ടി പരിപാടികൾ അടക്കം എംഎൽമാർ ബഹിഷ്കരിച്ചിരുന്നു.

അനുനയിപ്പിക്കാന്‍ സംസ്ഥാന നേതൃത്വവും എഐസിസിയും അടക്കം ഇടപെട്ടെങ്കിലുംഎംഎൽഎമാർ വഴങ്ങിയിരുന്നില്ല. കോണ്‍ഗ്രസുമായി ഉടക്കിയിറങ്ങിയ എംഎല്‍എമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറുമായി ചര്‍ച്ച നടത്തുകയും പാര്‍ട്ടിയുടെ ഭാഗമാകാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.












