ബിജെപി പുനഃസംഘടനയുടെ ഭാഗമായി പുതിയ ഭാരവാഹികളെ അടുത്തയാഴ്ച പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശത്ത് നിന്നും മടങ്ങിയെത്തിയതിന് ശേഷം അന്തിമപട്ടികയ്ക്ക് രൂപം നല്‍കും. ഭാരവാഹികളുടെ എണ്ണം 45ല്‍ നിന്നും 60ലേക്ക് ഉയര്‍ത്താനാണ് തീരുമാനം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ വസതിയില്‍ നടന്ന ചര്‍ച്ച കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു.
കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കുന്ന മന്ത്രിമാരില്‍ ചിലര്‍ക്ക് നിര്‍ണായക പദവികള്‍ ലഭിക്കുമെന്നാണ് സൂചന.കേരളത്തില്‍ നിന്നും വി മുരളീധരന്‍, കെ സുരേന്ദ്രന്‍, ശ്രീധരന്‍ പിള്ള അടക്കമുള്ള പേരുകള്‍ പരിഗണനയിലുണ്ട്. സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും ഒഴിഞ്ഞതിന് ശേഷം പുതിയ ഉത്തരവാദിത്തങ്ങളൊന്നും കെ സുരേന്ദ്രന്‍ ഏറ്റെടുത്തിട്ടില്ല. അദ്ദേഹം ദേശീയ നേതൃത്വത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വി മുരളീധരനും ദേശീയ നേതൃത്വത്തിൽ എത്തുമെന്നാണ് വിവരം. ഗോവ ഗവർണർ പദവി ഒഴിഞ്ഞ ശേഷം ശ്രീധരൻപിള്ളയ്ക്കും മറ്റ് ഉത്തരവാദിത്തങ്ങളൊന്നും ലഭിച്ചിട്ടില്ല.

കേന്ദ്ര മന്ത്രി സ്ഥാനത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നവര്‍ക്ക് പ്രധാനപ്പെട്ട പദവികള്‍ ലഭിക്കും. 2028ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലെ ഭരണം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തിന്റെ ചുമതല പ്രധാനപ്പെട്ട നേതാവിന് നല്‍കാന്‍ സാധ്യതയുണ്ട്. യുപി, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇതിനെയെല്ലാം അടിസ്ഥാനമാക്കിയാകും പുനഃസംഘടന.













