പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ അവഗണിച്ചു; ബജറ്റിനെതിരെ പാര്‍ലിമെന്റില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച, മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെതിരെ പാര്‍ലിമെന്റില്‍ കടുത്ത പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നാണ് പ്രതിപക്ഷമായ ഇന്ത്യ സംഖ്യത്തിന്റെ വിമര്‍ശനം.

ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി കൊടുത്ത ബജറ്റില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് യാതൊന്നും നല്‍കിയില്ലെന്നാണ് വിമര്‍ശനം. പുറത്ത് സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സാന്നിധ്യത്തില്‍ പ്രതിഷേധിച്ച ശേഷമാണ് പ്രതിപക്ഷ കക്ഷികള്‍ സഭയില്‍ പ്രവേശിച്ചത്.

കേരളത്തില്‍ നിന്നുള്ള എം പിമാര്‍ പാര്‍ലിമെന്റിന് പുറത്ത് പ്രത്യേകം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ലോക്‌സഭയില്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചു. എന്നാല്‍ ചോദ്യോത്തര വേള തടസ്സപ്പെടുത്താനാകില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ളയും കേന്ദ്ര പാര്‍ലിമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. കേന്ദ്ര ബജറ്റില്‍ താങ്ങ് വില കിട്ടിയത് കര്‍ഷകര്‍ക്കല്ലെന്നും ബിഹാറിലെയും ആന്ധ്രയിലെയും ഘടകകക്ഷികള്‍ക്കാണെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വിമര്‍ശിച്ചു.

ബജറ്റ് അവതരണത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ത്യ സംഖ്യ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇന്ന് പാര്‍ലിമെന്റില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്താന്‍ തീരുമാനമായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *