പുതുവർഷത്തെ വരവേറ്റ് നാടും നഗരവുംകേരളത്തിൽ ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റു ജില്ലകളിലും വിവിധ ആഘോഷ പരിപാടികളോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ശംഖുമുഖം, കോവളം ബീച്ചുകളിൽ വിപുലമായ ആഘോഷമാണ് സംഘടിപ്പിച്ചത്. തിരുവനന്തപുരം കനകക്കുന്നിലെ വസന്തോത്സവത്തിൽ ആയിരങ്ങൾ പുതുവർഷത്തെ വരവേൽക്കാൻ ഒത്തുകൂടി.
ഫോര്‍ട്ട് കൊച്ചിയിൽ വെളി, പരേഡ് ഗ്രൗണ്ടുകളിൽ വിപുലമായ പുതുവത്സരാഘോഷം നടന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകളാണ് ആഘോഷത്തിൽ പങ്കെടുക്കാനായി വിവിധ ജില്ലകളിൽ നിന്നായി എത്തിച്ചേർന്നത്. കാർണിവൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലുംപാപ്പാഞ്ഞി കത്തിയമർന്നു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ഫോർട്ട് കൊച്ചിയിലെ ആഘോഷം.ആലപ്പുഴ ബീച്ചിലും, കോട്ടയം വടവാതൂരും പുതുവത്സരാഘോഷത്തിനായി ആയിരക്കണക്കിനാളുകൾ എത്തി.

കർശന നിയന്ത്രണങ്ങൾക്കിടയിലായിരുന്നു രാജ്യതലസ്ഥാനത്തെ പുതുവത്സരാഘോഷം. ഡൽഹി ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലായിരുന്നു തലസ്ഥാന നഗരത്തിലെ ആഘോഷങ്ങൾ.നഗരത്തിന്റെ ഹൃദയ ഭാഗമായ കോണാട്ട് പ്ലേസ് കേന്ദ്രീകരിച്ചായിരുന്നു 2026 നെ വരവേൽക്കുന്ന ആഘോഷ നിശ. ഇന്ത്യാ ഗേറ്റ്, കോണാട്ട് പ്ലേസ് എന്നിവിടങ്ങളിലെ ആഘോഷങ്ങൾ നീണ്ട് നിന്നത് 7 മണി വരെ മാത്രമാണ്. പൊലീസും ബോംബ് സ്‌ക്വാഡുമെത്തി ആളുകളെ സ്ഥലത്ത് നിന്ന് പിരിച്ചുവിട്ടു.
പബ്ബുകളും മാളുകളും കേന്ദ്രീകരിച്ച് ആഘോഷങ്ങൾ തുടർന്നു.കിരിബാസിലെ ക്രിസ്മസ് ഐലൻഡിൽ ആഘോഷങ്ങൾക്ക് ചില പ്രത്യേകതയുണ്ട്. ഒരുപാട് വർണാഭമാക്കുന്നതിനപ്പുറം സ്വസ്ഥവും മനോഹരവുമാണ് കിരിബാസിലെ ബീച്ചുകളിൽ നടക്കുന്ന പുതുവത്സരാഘോഷം. പുൽക്കൂടുകളിൽ നിന്നുള്ള വെളിച്ചത്തിൽ മാത്രം അവർ പുതുവർഷത്തെ സ്വാഗതം ചെയ്തു.കിരിബാസിൽ പുതുവർഷം പിറന്ന് ഒരു മണിക്കൂർ കഴിഞ്ഞാണ് പസഫിക് രാജ്യം തന്നെയായ സമോവയിൽ പുതുവർഷം പിറന്നത്. പിന്നാലെതന്നെ ആഘോഷങ്ങളോടെ ന്യൂസിലന്റും പുതുവർഷത്തെ സ്വാഗതം ചെയ്തു. ന്യൂസിലന്റിലെ അക്ലാന്റ് നഗരം വൻ വെടിക്കെട്ടോടുകൂടിയാണ് പുതുവത്സരത്തെ വരവേറ്റത്.













