
പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട് തികയുന്നു. കേരളക്കരയെ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാട്. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മൻ ചാണ്ടി 2023 ജൂലൈ 18നാണ് മരണമടഞ്ഞത്. ബംഗളൂരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഉമ്മൻചാണ്ടിയില്ലാത്ത കേരള രാഷ്ട്രീയവും ഒരുവർഷം പിന്നിടുകയാണ്. ഉമ്മൻ ചാണ്ടിയുടെ ഓർമ പുതുക്കാനായി നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഉമ്മൻചാണ്ടി ഇപ്പോഴും നികത്താൻ ആകാത്ത വിടവായി നിലകൊള്ളുകയാണ്.

ഉമ്മൻ ചാണ്ടി ഓർമയായി ഒരു വർഷം എത്തുമ്പോഴും ഉമ്മൻചാണ്ടിയോടുള്ള ഹൃദയബന്ധം പുതുപ്പള്ളിക്ക് അവസാനിക്കുന്നില്ല. പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് തീരാത്ത ജന പ്രവാഹമാണ്. രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഇടയ്ക്കൊന്ന് കടന്നെങ്കിലും നിത്യശാന്തതയുടെ ഇടമായി ഈ കല്ലറ മാറി. എല്ലാ ഞായറാഴ്‌ചയും സഹായം തേടി എത്തിയിരുന്നവർ ഇപ്പോഴും വരുന്നുണ്ട്. പലരും കല്ലറയിൽ ഒരു നിവേദനം വെച്ച ശേഷമാണ് എംഎൽഎയും ഉമ്മൻചാണ്ടിയിടെ മകനുമായ ചാണ്ടി ഉമ്മനെ കാണുന്നത്.
കഴിഞ്ഞ ഒരുവർഷം മുന്നിൽ നിറഞ്ഞ ശൂന്യതയായിരുന്നുവെന്നാണ് ഉമ്മൻചാണ്ടിയുടെ കുടുംബം പറയുന്നത്. ആൾക്കുട്ടവും ആൾക്കൂട്ടത്തിന്‍റെ നേതാവായ കുടുംബനാഥനില്ലാത്തതിന്‍റെ സങ്കടങ്ങളാണ് ഭാര്യ മറിയാമ്മയും മക്കളായ മറിയയും മകൻ ചാണ്ടി ഉമ്മനും പങ്കുവയ്ക്കുന്നത്.
കാരോട്ട് വള്ളക്കാലില്‍ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് 1943 ഒക്ടോബര്‍ 31നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജനനം. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി രാഷ്ടീയ ജീവിതം തുടങ്ങിയ ഉമ്മന്‍ ചാണ്ടി കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന അധ്യക്ഷനായിരുന്നു.
യുവജന നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന ഉമ്മന്‍ ചാണ്ടി 1970കളുടെ തുടക്കത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവായി മാറി. പിന്നീടുള്ള അര നൂറ്റാണ്ട് കാലം കോണ്‍ഗ്രസിന്റെ ഏറ്റവും ജനകീയതയുള്ള നേതാക്കളിലൊരാളായി ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നു.
