പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയില്‍ ചേരാനുള്ള ആഗ്രഹം യുക്രെയ്ൻ ഉപേക്ഷിച്ചതായി പ്രസിഡന്റ് സെലൻസ്കി പ്രഖ്യാപിച്ചു.റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി യുക്രെയ്ൻ വിട്ടുവീഴ്ച ചെയ്യുകയാണ്. പകരമായി പാശ്ചാത്യ ശക്തികള്‍ യുക്രെയ്ന് സുരക്ഷാ ഉറപ്പുകള്‍ നല്കും.
അമേരിക്കൻ പ്രതിനിധികളുമായി ചർച്ച നടത്താൻ ജർമൻ തലസ്ഥാനമായ ബെർലിനില്‍ എത്തിയ സെലൻസ്കി പറഞ്ഞു.യുക്രെയ്ന്റെ നാറ്റോ മോഹം അടക്കമുള്ള കാരണങ്ങള്‍ പറഞ്ഞാണ് റഷ്യ യുക്രെയ്നില്‍ അധിനിവേശം ആരംഭിച്ചത്. യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ യുക്രെയ്ൻ നാറ്റോ മോഹം ഉപേക്ഷിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിരുന്നു.യുക്രെയ്ന്റെ ഭാഗത്തുനിന്ന് സുപ്രധാന നയവ്യതിയാനമാണ് സെലൻസ്കി ബെർലിനില്‍ പ്രഖ്യാപിച്ചത്. നാറ്റോയില്‍ ചേരാനുള്ള ആഗ്രഹം തുടക്കം മുതലേ യുക്രെയ്നുണ്ടായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

നാറ്റോ അംഗത്വത്തിനു പകരം യുഎസ്, യൂറോപ്യൻ രാജ്യങ്ങള്‍, കാനഡ, ജപ്പാൻ എന്നിവർ യുക്രെയ്നു സുരക്ഷാ ഉറപ്പുകള്‍ നല്കുമെന്ന് സെലൻസ്കി കൂട്ടിച്ചേർത്തു.യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്ക മുന്നോട്ടുവച്ചിരിക്കുന്ന പദ്ധതി സംബന്ധിച്ച തുടർ ചർച്ചകള്‍ക്കാണ് സെലൻസ്കി ബെർലിനില്‍ എത്തിയതെന്നു സൂചനയുണ്ട്. യുഎസ് പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ബെർലിനില്‍ എത്തുമെന്നാണ് സൂചന.













