തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയെ ചൊല്ലി സിപിഎമ്മിനും സിപിഐക്കും ഭിന്നാഭിപ്രായം നിലനില്‍ക്കെ ഇടതുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.ശബരിമല സ്വർണ്ണക്കൊള്ളയ്‍ക്കൊപ്പം ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് സിപിഐയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ഫലം ആഴത്തില്‍ ചർച്ച ചെയ്ത സിപിഎം, ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും ശബരിമല ബാധിച്ചിട്ടില്ലെന്ന നിലപാടിലാണ് എത്തിയത്.
മുഖ്യമന്ത്രിയുടെ പ്രവത്തന ശൈലിക്കെതിരെ രൂക്ഷ വിമർശനം സിപിഐ സംസ്ഥാന നിർവാഹസമിതിയില്‍ ഉയർന്നിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ ചോർന്നില്ലെന്നുള്ള സിപിഎം നിലപാടും സിപിഐ നിർവാഹസമിതി തള്ളി. രാവിലെ പത്തരയ്ക്ക് ചേരുന്ന എല്‍ഡിഎഫില്‍ ഇത് സംബന്ധിച്ച് വിശദമായ ചർച്ച നടക്കും.തദ്ദേശത്തില്‍ എന്തുകൊണ്ട് തോറ്റു എന്ന് ചോദ്യത്തിന് സിപിഐയുടെ വിലയിരുത്തലല്ല സിപിഎമ്മിന്.

ഭരണം മികച്ചതെന്നും പിണറായി സർക്കാറിന്‍റെ പ്രവർത്തനങ്ങളില്‍ ജനം തൃപ്തരെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തുന്നു. ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പില്‍ ഏറ്റിട്ടില്ല. കുറ്റം തെളിയാതെ ജയിലില്‍ കഴിയുന്ന സിപിഎം നേതാക്കള്‍ക്കതിരെ നടപടി എടുക്കാനാകില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും തിരിച്ചടി ഉണ്ടായെന്ന് സിപിഎം സമ്മതിക്കുന്നുണ്ട്. കൊല്ലത്ത് ഞെട്ടിയതും മധ്യകേരളത്തില്‍ വോട്ട് പോയതുമെല്ലാം പ്രത്യേകം പഠിക്കും.
തിരുവനന്തപുരം നഗരസഭ ബിജെപി കൊണ്ട് പോയതിന് പിന്നില്‍ യുഡിഎഫ് ബിജെപി അഡ്ജസ്റ്റ്മെന്‍റാണെന്നും സിപിഎം ആരോപണം. എന്നാല്‍, സർക്കാർ വിരുദ്ധ വോട്ടുകള്‍ വീണെന്നാണ് സിപിഐ നേതൃയോഗത്തിന്‍റെ വിലയിരുത്തല്‍. മുൻഗണന നിശ്ചയിക്കുന്നതില്‍ പോരായ്മയുണ്ട്. മുഖ്യമന്ത്രി മുന്നണിയെ വിശ്വാസത്തിലെടുക്കാതെ ഒറ്റയാള്‍ പട്ടാളം പോലെ പെരുമാറുന്നുവെന്ന് സിപിഐ യോഗത്തില്‍ വിമർശനമുണ്ടായി. മുന്നണിയില്‍ കൂട്ടായ ചർച്ചയില്ലെന്നും സിപിഐ വിമർശനം ഉന്നയിക്കുന്നു.













