
കൊല്ലം : കൊട്ടാരക്കര ജനറൽ ആശുപത്രിയിൽ ജോലിക്കിടെ ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ ഹാജരാകും. പ്രതിക്ക് വേണ്ടി അഡ്വ. ആളൂർ വക്കാലത്ത് ഒപ്പിട്ടു. സന്ദീപിനെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ വേളയിൽ വലിയ പ്രതിഷേധമുണ്ടായി.കോടതിക്ക് പുറത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധിച്ചു.
സന്ദീപിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കോടതിയുടെ നിര്‍ദേശ പ്രകാരം പ്രതിയുടെ രക്ത സാമ്പിൾ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം.

ജയിൽ ഡോക്ടര്‍ പരിശോധിച്ചതിൽ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കണ്ടെത്തൽ. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്നാണ് കഴിഞ്ഞ ദിവസം സന്ദീപ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്.
