ജീവകാരുണ്യ സംഘടനകളുടെ മറവില്‍ ഗാസയിലെ ഹമാസ് ഭീകരപ്രസ്ഥാനത്തിനു സാമ്പത്തിക സഹായം നല്കിവന്ന ഒന്പതു പേരെ ഇറ്റാലിയൻ പോലീസ് അറസ്റ്റ് ചെയ്തു.ഇതില്‍ ഏഴു പേരെ ഇറ്റലിയില്‍നിന്നും മറ്റു രണ്ടുപേരെ തുർക്കി, ഗാസ എന്നിവിടങ്ങളില്‍നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് ജനോവ നഗരത്തിലെ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 80 ലക്ഷം യൂറോയുടെ ആസ്തികള്‍ ഇവരില്‍നിന്നു പിടിച്ചെടുത്തു.അറസ്റ്റിലായവരില്‍ ഏഴു പേർ ഹമാസിന്റെ വിദേശ പ്രവർത്തകരും രണ്ടു പേർ കുറ്റകൃത്യങ്ങള്‍ക്കു സഹായം നല്കിയവരുമാണ്.
പതിറ്റാണ്ടുകളായി ഇറ്റലിയില്‍ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനകളെ ഉപയോഗിച്ച് ഇവർ 70 ലക്ഷം യൂറോ ഹമാസിനു കൈമാറിയതായി അന്വേഷണസംഘം പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ അതിസങ്കീർണമായ ശൃംഖലകള്‍ ഉപയോഗിച്ചാണു രഹസ്യമായി പണം കൈമാറിവന്നത്.ഹമാസിന്റെ നിയന്ത്രണത്തിലുള്ള സംഘടനകളിലേക്കാണ് പണം എത്തിച്ചേർന്നിരുന്നത്.

ചാവേർ ആക്രമണത്തിനു തയാറാകുന്ന തീവ്രവാദികളുടെ കുടുംബങ്ങളെ സഹായിക്കാൻ ഈ പണം ചെലവഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ഈ പണം നല്കിയിരുന്നു.ജനോവ പോലീസിന്റെ നേട്ടത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി നന്ദി അറിയിച്ചു.













