ഗർഭനിരോധന മാർഗങ്ങള്‍ക്കുള്ള 18 ശതമാനം പൊതു വില്‍പ്പന നികുതി (ജിഎസ്ടി) ഉടൻ പിൻവലിക്കണമെന്ന പാകിസ്ഥാന്റെ അഭ്യർത്ഥന അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) തള്ളി.വർധിക്കുന്ന ജനസംഖ്യാ വളർച്ച കണക്കിലെടുത്താണ് പാകിസ്ഥാൻ ഐഎംഎഫിന് മുന്നില്‍ നിർദേശം സമർപ്പിച്ചത്. എന്നാല്‍, നിലവിലെ സാമ്ബത്തിക ബെയ്ല്‍ഔട്ട് പദ്ധതിയുടെ പരിധിയില്‍ ഇത്തരം നികുതി ഇളവുകള്‍ അനുവദിക്കാൻ കഴിയില്ലെന്നും, അടുത്ത ഫെഡറല്‍ ബജറ്റില്‍ മാത്രമേ ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കാനാകൂവെന്നും ഐഎംഎഫ് വ്യക്തമാക്കി.
നിലവിലുള്ള ബെയ്‌ല്‍ഔട്ട് പദ്ധതിക്കു കീഴില്‍ നിശ്ചയിച്ച പുതുക്കിയ വരുമാന ലക്ഷ്യങ്ങള്‍ കൈവരിക്കാൻ പാകിസ്ഥാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഐഎംഎഫിന്റെ ഈ തീരുമാനം. ഗർഭനിരോധന മാർഗങ്ങള്‍ക്കുള്ള നികുതി ഇളവ് വായ്പാ കരാറിലെ വ്യവസ്ഥകളെ ദുർബലപ്പെടുത്തുകയും കള്ളക്കടത്തിന്റെ അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന ആശങ്ക ഐഎംഎഫ് അറിയിച്ചു. വാഷിംഗ്ടണില്‍ ആസ്ഥാനമുള്ള ഐഎംഎഫുമായി പാകിസ്ഥാന്റെ ഫെഡറല്‍ ബോർഡ് ഓഫ് റവന്യൂ ഇമെയില്‍ കത്തിടപാടുകളിലൂടെയും വെർച്വല്‍ മീറ്റിംഗുകളിലൂടെയുമാണ് ഈ വിഷയം ഉന്നയിച്ചത്.

ഇളവ് അനുവദിച്ചിരുന്നെങ്കില്‍ ഏകദേശം 400 മുതല്‍ 600 ദശലക്ഷം പാക് രൂപ വരെ വരുമാന നഷ്ടമുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍.ഗർഭനിരോധന മാർഗങ്ങള്‍ക്കൊപ്പം സാനിറ്ററി പാഡുകള്‍ക്കും ബേബി ഡയപ്പറുകള്‍ക്കും നികുതി ഇളവ് നല്‍കണമെന്ന സമാനമായ നിർദ്ദേശങ്ങളും ഐഎംഎഫ് തള്ളിയിരുന്നു. നിലവില്‍ അവശ്യ ആരോഗ്യ ഉല്‍പ്പന്നങ്ങളെ പോലും ആഡംബര വസ്തുക്കളായി കണക്കാക്കി 18 ശതമാനം നികുതി ഈടാക്കുന്നതാണ് പാകിസ്ഥാനിലെ സ്ഥിതി.
ഈ ഉയർന്ന നികുതി ദശലക്ഷക്കണക്കിന് താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ഇത്തരം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകാതാക്കുന്നുവെന്നതാണ് പാകിസ്ഥാന്റെ പ്രധാന വാദം. എന്നാല്‍, വരുമാന സമാഹരണത്തില്‍ ഇളവുകള്‍ അനുവദിക്കുന്നത് സാമ്ബത്തിക സ്ഥിരതയെ ബാധിക്കുമെന്ന നിലപാടിലാണ് ഐഎംഎഫ്.













