സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകി ധനവകുപ്പ്. ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയ ക്രമക്കേടിലാണ് നടപടി. സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിൽ സമഗ്ര പരിശോധന നടത്താനും ധനവകുപ്പ് ഉത്തരവിട്ടു.
തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് ഗുണഭോക്താക്കളുടെ പട്ടിക വിലയിരുത്തുക. വാർഡ് അടിസ്ഥാനത്തിൽ തന്നെ പരിശോധന നടത്തും. നിശ്ചിത സമയ പരിധി വച്ച് അർഹതാ മാനദണ്ഡങ്ങൾ വിലയിരുത്താനും ആലോചന ഉണ്ട്.

അതേസമയം സംസ്ഥാനത്തെ അറുപത് ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കളിൽ അനർഹർ കടന്ന് കൂടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കർശന പരിശോധന തുടരണമെന്നുമാണ് സിപിഎം നേതൃത്വത്തിന്റെയും നിലപാട്.
1,458 സർക്കാർ ജീവനക്കാർ ക്ഷേമ പെൻഷൻ തട്ടിച്ചതായി കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പിൽ മാത്രം 370 പേർ പണം തട്ടിയെന്നും കണ്ടെത്തി. ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ തട്ടിപ്പ് നടത്തി. കോളേജ് അസിസ്‌റ്റൻ്റ് പ്രൊഫസർമാരും തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഹയർ സെക്കൻഡറി അധ്യാപകരും പെൻഷൻ തട്ടിയവരുടെ പട്ടികയിലുണ്ട്. ധന വകുപ്പ് നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമാണ് പെൻഷൻ കൈപ്പറ്റുന്നത്. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്‍റെ നിർദേശം.












