കൊലപാതകത്തിന് ശേഷം ആതിരയുടെ മാലയും പ്രതി കവര്‍ന്നെന്ന് പൊലീസ്

തൃശൂര്‍ അതിരപ്പിള്ളിയില്‍ യുവതിയെ കൊന്ന് വനത്തില്‍ തള്ളിയ സംഭവത്തില്‍ കൊലപാതകത്തിന് ശേഷം ആതിരയുടെ മാലയും പ്രതി കവര്‍ന്നെന്ന് പൊലീസ്. അങ്കമാലിയിലെ സ്വകാര്യ വ്യക്തിക്ക് മാല പണയം വയ്ക്കാന്‍ നല്‍കിയെന്നാണ് പ്രതി അഖില്‍ പൊലീസിന് നല്‍കിയ മൊഴി.

കൂടുതല്‍ പെണ്‍കുട്ടികളില്‍ നിന്ന് അഖില്‍ പണം വാങ്ങിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.കാലടി സ്വദേശി ആതിരയെയാണ് സുഹൃത്ത് അഖില്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം 29നാണ് ആതിരയെ കാണാതായത്. ആതിര അഖിലിനൊപ്പം ഒന്നിച്ച് കാറില്‍ കയറി പോകുന്നത് കണ്ടതായി പോലീസിന് വിവരം ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് വ്യക്തമായത്.

ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു.സാമ്പത്തിക തര്‍ക്കങ്ങള്‍ രൂക്ഷമായപ്പോള്‍ വെറ്റിലപ്പാറ പത്ത് ആറ് വനത്തില്‍ ആതിരയെ എത്തിച്ച് അഖില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. വനത്തില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് സൂചനയുണ്ട്. തുടര്‍ന്ന് അഖില്‍ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി ആതിരയെ കൊലപ്പെടുത്തുകയായിരുന്നു. ആതിരയുടെ സ്വര്‍ണം ഉള്‍പ്പെടെ ഇയാള്‍ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോഴാണ് കൊലപാതകം നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *