കേരള കോണ്‍ഗ്രസ് എമ്മിന്റെ നിര്‍ണായക സ്റ്റീയറിംഗ് കമ്മിറ്റി ഇന്ന് കോട്ടയത്ത് ചേരും

കേരള കോണ്‍ഗ്രസ് എമ്മിന്റെ നിര്‍ണായക സ്റ്റീയറിംഗ് കമ്മിറ്റി ഇന്ന് കോട്ടയത്ത് ചേരും. തദ്ദേശ തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ വേണ്ടിയാണ് യോഗം ചേരുന്നതെങ്കിലും മുന്നണി മാറ്റ വിവാദങ്ങളും ചര്‍ച്ചയാകും. നേതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായെങ്കിലും ഒറ്റക്കെട്ടായി നില്‍ക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത് ജോസ് കെ മാണിക്ക് ആശ്വാസമാണ്.


ജോസ് കെ.മാണി യുഡിഎഫിലേക്കില്ലെന്ന് വ്യക്തമാക്കിയതോടെ, കേരള കോണ്‍ഗ്രസ് എമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന വാദമാണ് കോണ്‍ഗ്രസ് നേതൃത്വം നിരത്തുന്നത്. ജനപിന്തുണയാണ് കോണ്‍ഗ്രസിന്റെ വിസ്മയമെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഒരു വിസ്മയവും യുഡിഎഫ് അവകാശപ്പെട്ടിട്ടില്ലെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചു. വാതിലുകള്‍ അടച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസ് എമ്മുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിട്ടില്ല.


മുസ്ലിം ലീഗ് ചര്‍ച്ച നടത്തിയതായി അറിയില്ല. ലീഗ് കൂടുതല്‍ സീറ്റ് ചോദിച്ചിട്ടില്ല. ജനപിന്തുണയാണ് കോണ്‍ഗ്രസിന്റെ വിസ്മയം – സണ്ണി ജോസഫ് പറഞ്ഞു.ജോസ് കെ മാണിയുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അടൂര്‍ പ്രകാശാണ് യുഡിഎഫ് കണ്‍വീനര്‍. യാതൊരുവിധ ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ആധികാരികമായി എനിക്ക് പറയാന്‍ സാധിക്കും.

വരാന്‍ കഴിയുന്നവര്‍ വരട്ടെ. പക്ഷേ അത് അവരുടെ ആവശ്യപ്രകാരമേ ആയിരിക്കുകയുള്ളു – അടൂര്‍ പ്രകാശ് പറഞ്ഞു.ആരെയും വിഷമിപ്പിക്കാനോ സമ്മര്‍ദം ചെലുത്താനോ ഒന്നുമല്ല. വാതില്‍ അടച്ചു എന്ന് പറയാത്തിടത്തോളം തുറന്ന് തന്നെ കിടക്കും. ഞങ്ങള്‍ അടച്ചു എന്ന് പറഞ്ഞിട്ടുമില്ല. സമാന ചിന്താഗതിയുള്ള ആളുകളെ ഉള്‍ക്കൊള്ളുക എന്നതാണ് ഞങ്ങളുടെ നിലപാട് – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.


Sharing is Caring