വടകര:കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധപ്രകടനത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ കൂട്ടനടപടിയുമായി സി.പി.എം. കുറ്റ്യാടി, വടയം ലോക്കൽ കമ്മിറ്റി പരിധിയിലെ 32 പേർക്കെതിരെയാണ് നടപടി. കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചു വിട്ടതിനുപിന്നാലെയാണ് പുതിയ നടപടി. മൂന്ന് ലോക്കല്‍ കമ്മിറ്റിയംഗങ്ങളെയും ഒരു ബ്രാഞ്ച് സെക്രട്ടറിയേയും പുറത്താക്കി. മൂന്ന് അംഗങ്ങള്‍ക്ക് ഒരുവര്‍ഷവും രണ്ടുപേര്‍ക്ക് ആറുമാസവും സസ്പെന്ഷന്. വടയം എല്‍സി അംഗങ്ങള്‍ക്കും ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെയും നടപടിയെടുത്തു.
പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത മറ്റ് ബ്രാഞ്ച് സെക്രട്ടറിമാരെ താക്കീത് ചെയ്തു. പതിനാല് ബ്രാഞ്ചുകളാണ് കുറ്റ്യാടി ലോക്കലിലുള്ളത്. അഡ്ഹോക് കമ്മിറ്റി ഇനി ബ്രാഞ്ച് കമ്മിറ്റികൾ വിളിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തവരെ താക്കീത് ചെയ്യും. പി.സി. രവീന്ദ്രൻ സെക്രട്ടറിയായ കുറ്റ്യാടി ലോക്കൽ കമ്മിറ്റി നേരത്തേ പിരിച്ചുവിട്ടിരുന്നു. തുടർന്ന് ഏരിയ കമ്മിറ്റിയംഗം എ.എം. റഷീദ് കൺവീനറായ അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നു.
കുന്നുമ്മൽ ഏരിയ കമ്മിറ്റിയിലെ ടി.കെ. മോഹൻദാസ്, കെ.പി. ചന്ദ്രി എന്നിവർക്കെതിരെ നേരത്തേ നടപടിയെടുത്തിരുന്നു. യു.ഡി.എഫിൽ നിന്ന് മണ്ഡലം പിടിച്ചെടുത്തിട്ടും കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എയെ ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയാണ് കുറ്റ്യാടി വിഷയത്തിൽ സി.പി.എം നടപടി ആരംഭിച്ചത്. സീറ്റ് സി.പി.എം കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകുന്നതിനെതിരെയായിരുന്നു കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം.