‘കാട്ടുകള്ളന്‍മാര്‍, അമ്പലം വിഴുങ്ങികള്‍’, ബാനറുമായി പ്രതിപക്ഷം; സ്വര്‍ണപ്പാളിയില്‍ ചുട്ടുപഴുത്ത് നിയമസഭ

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാവദം ഇന്ന് നിയമസഭയെ പ്രക്ഷുബ്ധമാക്കി. നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധ ബാനറുമായാണ് എത്തിയത്. ശബരിമലയിലെ സ്വര്‍ണ്ണം മോഷണം പോയെന്നും ദേവസ്വം മന്ത്രി രാജി വക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ശബരിമല വിഷയം സഭയില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച പ്രതിപക്ഷം ചോദ്യോത്തര വേള തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി. എന്നാല്‍ ചോദ്യോത്തര വേളയിലേക്ക് സ്പീക്കര്‍ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി


ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു ബാനര്‍ കെട്ടിയ പ്രതിപക്ഷം സഭയില്‍ ശരണം വിളിച്ചു കൊണ്ടാണ് പിന്നീട് പ്രതിഷേധിച്ചത്. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്നാണ് ബാനറിലുള്ളത്. ഇതോടെ ഭരണപക്ഷവും എഴുന്നേറ്റു ബഹളം വെച്ചു. പ്രതിഷേധം കനത്തതോടെ ചോദ്യോത്തര വേള റദ്ദാക്കി, സഭ താല്‍കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.


ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയത്. ‘കാട്ടുകള്ളന്മാര്‍, അമ്പലം വിഴുങ്ങികള്‍’, ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാജിവെയ്ക്കുക എന്നടക്കം എഴുതിയ ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഇത് സഭാമര്യാദ ക്കെതിരാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീറും ധനമന്ത്രി കെ എന്‍. ബാലഗോപാലും ചൂണ്ടിക്കാട്ടിയെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.

സ്പീക്കറുടെ ഡയസിലേക്ക് കയറാനുള്ള ശ്രമവും പ്രതിപക്ഷാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. ഇതോടെ സഭാനടപടികള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ സഭാനടപടികള്‍ കുറച്ചുനേരത്തേക്ക് നിര്‍ത്തിവെക്കുകയായിരുന്നു


Sharing is Caring