ഓഹരി വിപണിയില്‍ കൂടുതല്‍ ഉത്തരവാദിത്വം കൊണ്ടുവരുന്നു

indian-stock-marketജയ്പുര്‍: ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള വ്യക്തികളെയും അവരുടെ കമ്പനികളെയും പരിശോധനയ്ക്കു വിധേയമാക്കുമെന്നു സെബി ചെയര്‍മാന്‍ യു കെ സിന്‍ഹ അറിയിച്ചു. വിപണിയില്‍ കൂടുതല്‍ ഉത്തരവാദിത്വം കൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്.
വിപണിയില്‍ മികച്ച കമ്പനി ഭരണ സംവിധാനം ആവിഷ്‌കരിക്കുന്നതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ വരും ദിനങ്ങളില്‍ പുറപ്പെടുവിക്കും. നിക്ഷേപക സംരക്ഷണവും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്പനികളുടെ ലയനവും ഏറ്റെടുക്കലും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പുതിയ ചട്ടങ്ങള്‍ ആവിഷ്‌കരിക്കും. ഒരു തെറ്റ് വിപണിയെ പത്തുവര്‍ഷം പിന്നോട്ടടിക്കും. വിപണിയുടെ ഉത്തരവാദിത്വം പൊതു സംവിധാനത്തിനു കീഴില്‍ കൊണ്ടുവരുകയാണ്. അതോടൊപ്പം വ്യക്തികളായ കമ്പനി പ്രമോട്ടര്‍മാരെയും ഇതിലുള്‍പ്പെടുത്തും. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ശരിയായ രീതിയിലുള്ള നിയന്ത്രണ സംവിധാനം ആവിഷ്‌കരിക്കുകയാണു ലക്ഷ്യം.
ഇപ്പോഴത്തെ നിക്ഷേപ സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ക്കു വേണ്ട അറിവു നല്‍കുക എന്ന ഉദ്ദേശ്യത്തോടെ പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇത്തരത്തില്‍ പരിപാടി സംഘടിപ്പിക്കുകയായിരുന്നു. മുംബൈയിലെ തന്നെ എല്‍ഐസി ബില്‍ഡിംഗില്‍ സെബിയുടെ പുതിയ ഓഫീസ് യു കെ സിന്‍ഹ ഉദ്ഘാടനം ചെയ്തു.

Sharing is Caring