രണ്ടാംഘട്ട വെടിനിർത്തല്‍ ചർച്ച ഉടൻ ആരംഭിക്കുമെന്ന ഖത്തർ പ്രഖ്യാപനത്തിനിടെ, ഒരു ബന്ദിയുടെ കൂടി മൃതദേഹം ഇസ്രയേലിന് കൈമാറി ഹമാസ്.അതിർത്തി തുറക്കുന്നതു സംബന്ധിച്ച് ഇസ്രായേലുമായി ധാരണയില്‍ എത്തിയിട്ടില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി.
ഒരു ബന്ദിയുടെ കൂടി മൃതദേഹം ഹമാസ് കൈമാറിയതായി ഇസ്രായേല്‍ അറിയിച്ചു. ഇതോടെ 28 ല്‍ 27 ബന്ദികളുടെയും മൃതദേഹം ഇസ്രയേലിന് ലഭിച്ചു. വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അവശേഷിച്ച ഒരു ബന്ദിയുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുകയാണെന്ന് ഹമാസ് അറിയിച്ചു. അതേ സമയം കഴിഞ്ഞദിവസം കൈമാറിയ രണ്ടു മൃതദേഹഭാഗങ്ങള്‍ ബന്ദികളുടേതല്ലെന്ന് ഇസ്രായേല്‍ ആരോപിച്ചു. ഗസ്സയില്‍ വെടിനിർത്തല്‍ ലംഘിച്ച് ഇസ്രായേല്‍ ഇന്നലെയും ആക്രമണം നടത്തി.

ഖാൻ യൂനുസിലും റഫയിലും നടത്തിയ ആക്രമണങ്ങളില്‍ 3 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. റഫയില്‍ ഹമാസ്പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ 4 സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേല്‍ കുറ്റപ്പെടുത്തി.വെടിനിർത്തലിന്‍റെ ലംഘനമാണിതെന്നും ശക്തമായി പ്രതികരിക്കുമെന്നും ഇസ്രായേല്‍ സേന പറഞ്ഞു. ഒക്ടോബർ 10ന് പ്രാബല്യത്തില്‍ വന്ന വെടിനിർത്തല്‍ 54 നാളുകള്‍ പിന്നിടുമ്ബോള്‍ 591 തവണയാണ് ഇസ്രയേല്‍ ലംഘിച്ചതെന്ന് ഗസ്സ സർക്കാർ മാധ്യമ ഓഫീസ് അറിയിച്ചു.
ഗസ്സ വിടാനാഗ്രഹിക്കുന്ന ഫലസ്തീനികള്‍ക്കായി ഈജിപ്തിലേക്കുള്ള അതിർത്തി കവാടമായ റഫ തുറന്നേക്കുമെന്ന് ഇസ്രായേല്‍ അധികൃതർ സൂചന നല്‍കി.യൂറോപ്യൻ യൂനിയൻ ദൗത്യസംഘത്തിന്‍റെ മേല്‍നോട്ടത്തിലായിരിക്കും അതിർത്തി തുറക്കുയെന്നാണ് റിപ്പോർട്ട്. എന്നാല്‍ റഫ അതിർത്തി തുറക്കുന്നതു സംബന്ധിച്ച് ഇസ്രായേലുമായി ധാരണയില്‍ എത്തിയിട്ടില്ലെന്ന് ഈജിപ്ത് അധികൃതർ പ്രതികരിച്ചു.
അതിനിടെ, ഗസ്സയില്‍ ഇസ്രയേല്‍ യുദ്ധകുറ്റം നടത്തിയെന്ന കാര്യം ഉറപ്പാണെന്ന് യുഎൻ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് പ്രതികരിച്ചു. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇരുപതിന ഗസ്സ സമാധാന പദ്ധതിക്ക് ഇസ്രായേല്‍ പാർലമെന്‍റ് അംഗീകാരം നല്‍കി. പ്രതിപക്ഷനേതാവ് യായിർ ലാപിഡ് അവതരിപ്പിച്ച പ്രമേയം പാർലമെന്‍റ് ശരിവെച്ചു. ഭരണകക്ഷി അംഗങ്ങള്‍ പക്ഷെ, വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.













