പശ്ചിമേഷ്യയിലെ സംഘര്ഷത്തെത്തുടര്ന്ന് എല്‍പിജി ക്ഷാമം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ പ്രശ്നപരിഹാരത്തിന് ഊർജിത ശ്രമങ്ങളുമായി കേന്ദ്രം.46,000 ടണ് എല്പിജിയുമായി തിങ്കളാഴ്ച ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ശിവാലിക് എന്ന കപ്പല് എത്തിയതിനു പിന്നാലെ 47,000 മെട്രിക് ടണ് എല്പിജിയുമായി മറ്റൊരു എല്പിജി കാരിയറായ നന്ദാദേവി ഗുജറാത്തിലെ വാദിനാര് തുറമുഖത്തും എത്തി.
ക്ഷാമം അവസാനിപ്പിക്കാനായി രാജ്യത്തിനകത്തും പുറത്തും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതായി കേന്ദ്രസർക്കാർ ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിനെ അറിയിച്ചു. എല്‍പിജി വിതരണക്കാർ നല്‍കിയ ഹർജിയെത്തുടർന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഹർജിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 12ന് കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചിരുന്നു.എല്‍പിജി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ദ്രവീകൃത പ്രകൃതിവാതകത്തിലേക്കു മാറാൻ കേന്ദ്രസർക്കാർ ഉപഭോക്താക്കളോട് ആഹ്വാനം ചെയ്യുന്നുണ്ട്.

രാജ്യത്തെ എല്‍പിജി വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.വിതരണകേന്ദ്രങ്ങളില്‍ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല. റിഫൈനറികളില്‍നിന്നുള്ള ആഭ്യന്തര ഉത്പാദനം 38 ശതമാനത്തോളം വർധിച്ചു. ഓണ്‍ലൈൻ ബുക്കിംഗ് 94 ശതമാനമായി ഉയർന്നു.പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കുമെതിരേ കർക്കശ നടപടിയാണു പുരോഗമിക്കുന്നത്.
ഏകദേശം 12,000 ലധികം റെയ്ഡുകളിലൂടെ 15,000ത്തോളം സിലിണ്ടറുകള്‍ പിടിച്ചെടുത്തുവെന്നും വിശദീകരണമുണ്ട്.ഡല്ഹി, മുംബൈ, ബംഗളൂരു, കോല്ക്കത്ത എന്നിവയുള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധനക്ഷാമം അതിരൂക്ഷമാണ്.













