
ഉത്തര കന്നഡ ജില്ലയില്‍ ഷിറൂർ അങ്കോളയിലെ ദേശീയ പാത 66ല്‍ ചൊവ്വാഴ്ച മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ഏഴുപേർ മരിച്ചു.രണ്ടുപേർ മണ്ണിനൊപ്പം ഒഴുകിപ്പോയി. അപകടത്തില്‍പെട്ട അഞ്ചുപേർ പാതയോരം താമസിക്കുന്ന ഒരേ കുടുംബാംഗങ്ങളാണ്.
മരിച്ചവരില്‍ സി. ജഗന്നാഥ് (55), കെ. ലക്ഷ്മണ നായ്ക (47), ഭാര്യ ശാന്തി നായ്ക (36), ലക്ഷ്മണയുടെയും ശാന്തിയുടെയും മക്കളായ റോഷൻ (11), അവന്തിക (ആറ്) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. രണ്ടുപേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മൊത്തം ഒമ്ബതുപേർ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് പരിസര വാസികള്‍ പൊലീസിനോട് പറഞ്ഞത്. ലക്ഷ്മണ നായ്കയും ശാന്തി നായ്കയും ചേർന്ന് ഹോട്ടലായും താമസത്തിനും ഉപയോഗിക്കുന്ന കെട്ടിടമാണ് മണ്ണിനടിയിലായത്.
ദേശീയപാത നാലുവരിയാക്കുന്ന പ്രവൃത്തിയുടെ ഭാഗമായി കുന്ന് ഇടിച്ചിരുന്നു. തുടർച്ചയായി പെയ്ത കനത്ത മഴയില്‍ ഈ ഭാഗത്തെ മണ്ണ് ഇടിഞ്ഞ് കുത്തിയൊലിച്ച് റോഡരികിലെ ചായക്കടയിലും മറ്റു കടകളിലും പതിക്കുകയായിരുന്നു. കുംത -അങ്കോള റൂട്ടില്‍ ഷിറൂർ ബൊമ്മയ്യ ക്ഷേത്രത്തിനടുത്താണ് ദുരന്തമുണ്ടായത്.
