ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെ തൂക്കിലേറ്റാനുള്ള നീക്കത്തിനെതിരേ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.പ്രതിഷേധക്കാരെ വധശിക്ഷയ്ക്കു വിധേയമാക്കിയാല്‍ ഇറാനെതിരേ അതിശക്തമായ നടപടിയുണ്ടാകുമെന്നു ട്രംപ് വ്യക്തമാക്കി.
“സഹായം ഉടൻ എത്തും’ എന്നു പ്രക്ഷോഭകാരികള്‍ക്ക് ഉറപ്പുനല്‍കിയ അദ്ദേഹം, ഇറാനുമായുള്ള എല്ലാ ചർച്ചകളും റദ്ദാക്കിയതായും പ്രഖ്യാപിച്ചു. ഇറാനെതിരേ ഏതു നിമിഷവും അമേരിക്കയുടെ ആക്രമണമുണ്ടായേക്കാമെന്നാണ് റിപ്പോർട്ട്.

പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇർഫാൻ സുല്‍ത്താനി (26) എന്ന യുവാവിനെ ഇന്നു തൂക്കിലേറ്റിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. വിചാരണ പോലുമില്ലാതെയാണ് ഇർഫാനെ വധശിക്ഷയ്ക്കു വിധിച്ചതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.
“ദൈവത്തിനെതിരേ യുദ്ധം ചെയ്തു’ എന്ന കുറ്റം ചുമത്തിയാണു പ്രക്ഷോഭകാരികള്‍ക്കെതിരേ ഇറാൻ വധശിക്ഷ വിധിക്കുന്നത്.കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇറാനിലുടനീളം നടക്കുന്ന പ്രതിഷേധങ്ങളില്‍ ഇതുവരെ 2,500ലേറെ പേർ കൊല്ലപ്പെട്ടതായാണ് യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മോർച്ചറികളില്‍ നിരത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ജനങ്ങളുടെ മരണത്തിനു പിന്നില്‍ ഭീകരവാദികള്‍ ആണെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.












