
കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ മൊഴി വിവരങ്ങൾ പുറത്ത്. ആതിരയെ ജോൺസൺ കുത്തിയത് ലൈംഗിക ബന്ധത്തിനിടെയാണെന്ന് മൊഴിപ്പകർപ്പിൽ പറയുന്നു. തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് ആതിരയെ കൊന്നതെന്നും ജോൺസന്റെ മൊഴിയിൽ പറയുന്നു.
സംഭവദിവസം രാവിലെ 6.30നാണ് പെരുമാതുറയിലെ ലോഡ്‌ജിൽ നിന്നും ജോൺസൻ പുറത്തേക്കിറങ്ങുന്നത്. സംശയം തോന്നാതിരിക്കാൻ കാൽനടയായിട്ടാണ് ഇയാൾ കഠിനംകുളത്തുള്ള ആതിരയുടെ വീട്ടിലെത്തുന്നത്. ഭർത്താവും കുട്ടികളും പോകുന്നതുവരെ ജോൺസൻ വീടിൻ്റെ പരിസരത്ത് ചുറ്റിപ്പറ്റിനിന്നു.

ശേഷം 9 മണിയോടെയാണ് വീട്ടിലേക്ക് കടക്കുന്നത്. ആതിരയോട് ചായയിട്ട് തരാൻ ആവശ്യപ്പെടുകയും യുവതി അടുക്കളയിലേക്ക് പോയ തക്കം നോക്കി കയ്യിൽ കരുതിയിരുന്ന കത്തി ബെഡ് റൂമിലെ കിടക്കയുടെ അടിയിൽ ഒളിപ്പിക്കുകയും ചെയ്‌തു.ഇരുവരും തമ്മിൽ ബന്ധപ്പെടുന്നതിനിടെ ജോൺസൺ കത്തിയെടുത്ത് ആതിരയുടെ കഴുത്തിൽ കുത്തുകയായിരുന്നു.
കത്തി കുത്തിയിറക്കിയ ശേഷം വലിച്ചൂരി കഴുത്തറത്തുവെന്നും പ്രതി പറഞ്ഞു. ധരിച്ചിരുന്ന ഷർട്ടിൽ രക്തം പുരണ്ടതിനെ തുടർന്ന് ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്. ആതിരയുടെ സ്കൂകൂട്ടറെടുത്തതിന് ശേഷം ചിറയിൻകീഴ് റെയിൽവെസ്റ്റേഷനിലെത്തി ട്രയിൻ മാർഗമാണ് കോട്ടയത്ത് എത്തിയതെന്നും ജോൺസന്റെ മൊഴിയിൽ പറയുന്നു.
അതേസമയം ഇന്നലെയാണ് കോട്ടയത്ത് നിന്നും ജോൺസണെ പിടികൂടിയത്. കോട്ടയം ചിങ്ങവനത്ത് മുമ്പ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെയുള്ള സാധനങ്ങള്‍ എടുക്കാൻ എത്തിയതായിരുന്നു ജോൺസൺ. പൊലീസ് പിടിച്ചതിന് ശേഷം ആണ് പ്രതി താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞത്. തുടർന്ന് പൊലീസ് പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചശേഷം അബോധാവസ്ഥയിലായ പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ മജിസ്ട്രേറ്റ് ജോൺസൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സാഹചര്യത്തിലായിരുന്നു മൊഴിയെടുക്കൽ. ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ.
യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നു ജോൺസൺ. മൂന്നു വർഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുകയാണ് ജോൺസൺ. കൊല്ലത്തെ ഒരു സുഹൃത്തിൻ്റെ പേരിലുള്ള തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് ഇയാൾ സിം കാർഡ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതികൊണ്ടുപോയ ആതിരയുടെ സ്കൂട്ടർ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.
