
കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽപ്പെട്ട അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതം. തെരച്ചിലിനായി റഡാർ എത്തിച്ചു. സൂറത്കൽ എൻഐടിയിൽ നിന്നുള്ള വിദഗ്ധ സംഘം തെരിച്ചിലിന് നേതൃത്വം നൽകും. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാറാണ് ഉപയോഗിക്കുന്നത്.
നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, അഗ്‌നിശമന സേനാംഗങ്ങൾ എന്നിവർ തിരച്ചിലിന്റെ ഭാഗമാണ്. റഡാർ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന തെരച്ചിലിൽ പ്രതീക്ഷയുണ്ടെന്ന് അർജുൻ ഓടിച്ചിരുന്ന വാഹനത്തിന്റെ ഉടമ മനാഫ് ട്വന്റിഫോറിനോട് പറഞ്ഞു. റഡാർ വഴി കൃത്യം ലോറി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. കഴിഞ്ഞ നാലു ദിവസങ്ങളിലായി അർജുൻ ലോറിയുൾപ്പെടെ മണ്ണിനടിയിലാണുള്ളത്. കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അധികൃതർ അറിയിച്ചിരുന്നു.

